കൊച്ചി: സംസ്ഥാനത്തെ കൊവിഡ്-19 പരിശോധനകള്‍ ഇനി വേഗത്തിലാകും. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് ആര്‍ടി-പിസിആര്‍ കിറ്റുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കി. ഇതോടെ ആശുപത്രി സ്വന്തമായി ഉത്പാദിപ്പിച്ച കിറ്റുകള്‍ ഉടൻ വിപണിയിലെത്തും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച കിറ്റുകള്‍ക്ക് ശനിയാഴ്ചയാണ് ഡിസിജിഐ അന്തിമ അനുമതി നല്‍കിയത്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഇതിനോടകം കരാറായിട്ടുണ്ട്. കിറ്റിന്റെ ഉദ്ഘാടനം അടുത്തയാഴ്ച ഡൽഹിയില്‍ നടക്കുമെന്നാണ് സൂചന.
നിലവില്‍ രാജ്യത്ത് ആവശ്യത്തിനുള്ള പരിശോധനാ കിറ്റുകള്‍ ലഭ്യമല്ലാത്തതാണ് വലിയ തോതില്‍ പരിശോധന നടത്താൻ തടസ്സമെന്നാണ് ശ്രീചിത്രയിലെ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ ആര്‍എൻഎ കിറ്റുകള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ പ്രാദേശികമായി കിറ്റുകളുടെ ഉത്പാദനം തുടങ്ങുന്നതോടെ വൻതോതില്‍ പിസിആര്‍ പരിശോധന സാധ്യമാകുമെന്നും അവര്‍ വ്യക്തമാക്കി. കിറ്റിലുള്ള സാമഗ്രികളെല്ലാം പ്രാദേശികമായി വികസിപ്പിച്ചതായതിനാല്‍ വേഗത്തില്‍ ഉത്പാദനം നടത്താനാകുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കിറ്റ് ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ടെന്നും അഗാപ്പെ ഡയഗ്നോസ്റ്റിക്സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ മാസം ഒരു ലക്ഷം കിറ്റുകളെങ്കിലും വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂൺ മാസം മുതല്‍ മൂന്ന് ലക്ഷം കിറ്റുകള്‍ പ്രതിമാസം ഉത്പാദിപ്പിക്കും. നിലവില്‍ രാജ്യത്ത് 300 രൂപയ്ക്കാണ് ഒരു കിറ്റ് ഇറക്കുമതി ചെയ്യുന്നതെന്നും എന്നാല്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുമ്പോള്‍ അതിന്റെ പകുതി വിലയ്ക്ക് കിറ്റ് ലഭ്യമാക്കാൻ കഴിയുമെന്നും കമ്പനി വിശദീകരിച്ചു.
അതേസമയം പരിശോധനയുടെ സമയവും ചെലവും ഗണ്യമായി കുറയ്ക്കുന്ന ചിത്ര-ജീൻ ലാംപ്-എൻ കിറ്റുകളും ശ്രീചിത്ര വികസിപ്പിച്ചിട്ടുണ്ട്. ഐസിഎംആറിന്റെ നിര്‍ദേശപ്രകാരം കിറ്റിൽ ചില മാറ്റങ്ങള്‍ വരുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ആര്‍ടി- പിസിആര്‍ കിറ്റുകളെക്കാള്‍ ഈ കിറ്റുകള്‍ക്ക് കൃത്യതയും കൂടുതലാണ്. ഇതിന്റെ സാങ്കേതികവിദ്യയും അഗാപ്പെ ഡയഗ്നോസ്റ്റിക്സിനു കൈമാറിയിട്ടുണ്ട്.