പത്തനംതിട്ട: ഏഷ്യയിൽ ആദ്യമായി ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമയത്ത് കുമ്പഴ ശ്രീനാരയണ സ്തുപിക വാർഷികവും കൺവൻഷനും കാലഘട്ടത്തിന്റെ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് പറഞ്ഞു. 31 മത് ശ്രീനാരായണ സ്തുപിക വാർഷികവും കൺവൻഷനും ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ ശിഷ്യനായ ബോധാന്ദ സ്വാമി ഇറ്റലിക്കാരനായ ശില്പി നിർമിച്ച ഗുരുവിന്റെ പഞ്ചലോഹ പ്രതിമയുടെ പ്രതിഷ്ഠ തലശേരിയിൽ നടത്തി. സാമൂഹ്യ പരിഷ്കർത്താക്കളായ അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ഗുരുവിന്റെ മാതൃക പിൻതുടർന്നാണ് സംഘടനകൾക്ക് രൂപം നൽകിയത്. യുവ തലമുറ ശ്രീനാരായണ ദർശനം പഠിക്കാൻ ശ്രമിക്കണം. ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ ഗുരു ആരായിരുന്നുവെന്നു ഗുരുസ്തവത്തിലൂടെ മഹാകവി കുമാരനാശാൻ വക്തമാക്കിയതായും ഗുരു രചിച്ച ദൈവദശകത്തിന് ലോകത്ത് പ്രാധാന്യം വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.






























