കൊച്ചി : നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താൽക്കാലികമായി വിലക്കിയത്.
അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിലായതും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. കേസ് ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും ശ്രീനാഥ് ഭാസിയ്ക്ക് തലവേദന ഒഴിയുന്നില്ല. ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി അവതാരക പിന്‍വലിച്ചെങ്കിലും പോലീസ് നടത്തിയ ലഹരി പരിശോധന ഫലം പുറത്തുവന്നിട്ടില്ല. താരം മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ തുടര്‍നടപടികളുമായി പോലീസ് മുന്നോട്ടുപോകും.
പരിശോധന ഫലം എതിരായാല്‍ ഭാസിക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമായിരുന്നു അവതാരകയുടെ പരാതി. മരട് പോലീസിനും വനിതാ കമ്മീഷനും അവതാരക പരാതി നല്‍കിയിരുന്നു.