കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ സുരേഷ് സല്ലെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഗൂഢാലോചന നടത്തി, അക്രമികൾക്ക് സഹായങ്ങൾ നൽകി എന്നീ കരണങ്ങളിലാണ് അറസ്റ്റ്. 11 ഇന്ത്യക്കാർ ഉൾപ്പെടെ 279 പേരാണ് ഈസ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമ (പിടിഎ) പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ഏഴ് വർഷമായി തുടരുന്ന കേസിൽ മുൻ ഇന്റലിജൻസ് മേധാവിയുടെ അറസ്റ്റ് പ്രധാന വഴിത്തിരിവാണ്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് പുലർച്ചെയാണ് വിരമിച്ച മേജർ ജനറൽ സുരേഷ് സല്ലെയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. 2024ൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനുശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ ഉന്നത അറസ്റ്റാണിത്. ഈസ്റ്റർ ബോംബാക്രമണത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് അദേഹത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.





























