കോഴിക്കോട് : കൊയിലാണ്ടിയുടെ സ്വകാര്യ അഹങ്കാരമായ മലബാറിലെ ക്ഷേത്രോത്സവ വേളകളിൽ കൗതുകകരമായ കുസൃതികളിലൂടെ ആനപ്രേമികൾക്ക് ഹരമായി മാറിയ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവിയുടെ പ്രഭാത സവാരി കാഴ്ചക്കാരിൽ കൗതുകം പകരുന്നു.
ലോക് ഡൌണ്‍ ആരംഭിച്ചതോടെയാണ് ശ്രീദേവി “മോണിംഗ് വോക്കി “ലേക്ക് തിരിഞ്ഞത്. ക്രമേണ അതൊരു ശീലമായതോടെ ഇപ്പോൾ ശ്രീദേവിക്ക് നടത്തം നിർബന്ധമാണ്. ഇല്ലെങ്കിൽ കുസൃതി അല്പം കടുപ്പിക്കാനും മറക്കില്ല. ദിവസേന കൊയിലാണ്ടി നഗരത്തിലൂടെ ഉടമ കെ.പി.ലാലുവിനോടും പാപ്പാന്മാരോടുമൊപ്പം നഗരപ്രദക്ഷിണം കഴിഞ്ഞ് കൃത്യ സമയത്ത് കൊരയങ്ങാട് തെരുവിലെ തൻ്റ താവളത്തിൽതിരിച്ചെത്തും.
ഞായറാഴ്ച കനത്ത പ്രഭാത മഴയിൽ കൂടുതൽ ഉന്മേഷവതിയായിട്ടായിരുന്നു സവാരി. ഉത്സവങ്ങളും മറ്റു ആഘോഷ പരിപാടികളും നിലച്ചതോടെ നിത്യേനയുള്ള പ്രഭാതസവാരി ശ്രീദേവിക്ക് അലസതക്കുള്ള മറുമരുന്നായി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്ര ഉത്സവങ്ങളിലും ഗജ റാണി പട്ടം നേടിയ ശ്രീദേവിയെ എഴുന്നള്ളിക്കാറുണ്ട്. കോവിഡ് ചട്ടങ്ങൾ പാലിച്ച് കഴിഞ്ഞവർഷവും ഏതാനും ക്ഷേത്രോത്സവങ്ങളിൽ ശ്രീദേവിയുടെ സാന്നിധ്യം ഗജപ്രേമികൾക്ക് സന്തോഷം പകർന്നു.