തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷമാകും പ്രഖ്യാപനം. എസ്.എസ്.എൽ.സി.ക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്.
പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും. എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞും ഹയർസെക്കൻഡറി രാവിലെയുമാകും നടക്കുക. എസ്.എസ്.എൽ.സി.ക്ക് 26 മുതൽ മൂന്നുദിവസം പരീക്ഷയുണ്ടാകും. സാമൂഹിക അകലം പാലിക്കുന്ന വിധമാകും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റു സ്ഥലങ്ങളിലായി പോയവർക്കും എഴുതാൻ അവസരമൊരുക്കും. എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിച്ചാൽ മതി.