ന്യൂഡൽഹി : നിർമാണക്കരാർ ഏറ്റെടുക്കുന്നവർ വൻതോതിൽ ഉപകരാർ നൽകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി.) ബുധനാഴ്ച വിളിച്ച യോഗത്തിൽ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാതയുടെ രൂപരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന വേളയിൽ, സ്ഥലത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായറിയുന്ന പ്രാദേശിക നേതൃത്വവുമായും ഭരണകൂടവുമായും വിശദമായ അഭിപ്രായം തേടുമെന്നും അതോറിറ്റി ചെയർമാൻ വ്യക്തമാക്കി. കേരളത്തിലെ കൂരിയാട്, മൈലക്കാട് ദേശീയപാത ഭാഗങ്ങൾ ഇടിഞ്ഞ വേളയിൽ പി.എ.സി. മുന്നോട്ടുവെച്ച നിർദേശങ്ങളായിരുന്നു ഇവ.
ഇത് അംഗീകരിച്ചതായും ഇനി മുതലുള്ള ദേശീയപാത നിർമാണത്തിൽ ഇവ പ്രാബല്യത്തിൽ വരുത്തുമെന്നും അതോറിറ്റി ചെയർമാൻ, പി.എ.സി. ചെയർമാൻ കെ.സി. വേണുഗോപാലിനെ അറിയിച്ചു. ദേശീയപാത നിർമാണത്തിലെ അപാകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മേയിൽ നടത്തിയ യോഗത്തിന്റെ തുടർച്ചയായിരുന്നു ബുധനാഴ്ചത്തെ യോഗം. കേരളത്തിലെ ദേശീയപാത നിർമാണത്തിൽ തുടർച്ചയായുണ്ടാവുന്ന പ്രശ്‌നങ്ങൾ ഭൂമിശാസ്ത്രപരമായ പ്രത്യേകത മനസ്സിലാക്കാതെ ഡി.പി.ആർ. തയ്യാറാക്കിയതാണെന്നാണ് പി.എ.സി.യുടെ വിലയിരുത്തൽ. അതിനാൽ, ഇനി മുതൽ ഡി.പി.ആർ. രൂപകല്പന ചെയ്യുമ്പോൾ സ്ഥലം എം.പി., എം.എൽ.എ., കളക്ടർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും സ്ഥലത്തെക്കുറിച്ചറിയുന്ന വിദഗ്ധരിൽനിന്നും വിവരങ്ങൾ ശേഖരിക്കണമെന്നായിരുന്നു പി.എ.സി. ആവശ്യപ്പെട്ടത്. ഇക്കാര്യമാണിപ്പോൾ ദേശീയപാത അധികൃതർ സ്വീകരിച്ചത്.
കരാറെടുക്കുന്നവർ തങ്ങളുടെ കരാർ ചെറുകമ്പനികൾക്ക് മറിച്ചുനൽകി വൻലാഭമുണ്ടാക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ഇനി മുതൽ പദ്ധതിച്ചെലവിന്റെ എട്ടുശതമാനത്തിൽ കൂടുന്ന തുകയ്ക്ക് ഉപകരാർ നൽകുന്നതിന് മുമ്പ് ദേശീയപാത അധികൃതരുടെ മുൻകൂർ അനുമതി കരാറുകാരൻ വാങ്ങണം. ഉപകരാർ പൂർണമായും ഒഴിവാക്കാനാവില്ലെന്ന് ദേശീയപാത അധികൃതർ വിശദീകരിച്ചു. ഒരു പദ്ധതിയിൽ വിവിധ നിർമാണ ജോലികളുണ്ടാവും. പാലം, മേല്പാലം, അടിപ്പാലം, നടപ്പാത തുടങ്ങി ഒട്ടേറെ ജോലികളിൽ വിദഗ്ധരായവരിൽനിന്ന് കരാറുകാരന് സഹായം തേടേണ്ടിവരും. ഈ സാഹചര്യത്തിൽ ഉപകരാർ ഒഴിവാക്കാനാവില്ലെങ്കിലും പൂർണമായും ഉപകരാർ നൽകി ലാഭമുണ്ടാക്കുന്ന അവസ്ഥയ്ക്ക് അറുതി വരുത്താനാണ് ഇപ്പോഴത്തെ ശ്രമം.






























