ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല് തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. ബാപ്പു നഗറിൽ നിന്നുള്ള ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയായ പൂജ ഏലിയാസ് ഗുംഗണാണ് കുത്തേറ്റത്. 21 കാരനായ പ്രതി സുനില്‍ ജറോലിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രതി പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി പഠനത്തിന് പുറമേ ദവാ ബസാറിലെ ഒരു ഫാര്‍മസിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.45ഓടെ ജോലിക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ പ്രതി തടഞ്ഞ് നിർത്തി. പെണ്‍കുട്ടിയോട് ഇയാള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് വഴങ്ങാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 47 സെക്കന്റില്‍ 14 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. വയറിലും കഴുത്തിലും കയ്യിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് പടിദാര്‍ ആശുപത്രിയിലേക്കും മാറ്റി.
പൂജ കഴിഞ്ഞ നാല് വര്‍ഷം തന്റെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നെന്നാണ് പ്രതി പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. പൂജയുടെ മാതാവ് ബന്ധത്തെ എതിർത്തു. ഇതോടെ അവൾ ഫോണ്‍ എടുക്കാതായി എന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രതി നേരത്തേ തന്നെ പെണ്‍കുട്ടിയെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഉജ്ജയിന്‍ പൊലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞത്. സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കുട്ടി ഒഴിഞ്ഞുമാറിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.





























