ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ചും അവർക്കു ലഭിച്ച ചികിത്സകളെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്നാട് സർക്കാർ. ജയലളിതയുടെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുൻപ് ഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്.
പൊതുജന താൽപര്യം മുൻനിർത്തിയാണ് മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. ജസ്റ്റിസുമാരായ എസ്.അബ്ദുൽ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ 75 ദിവസത്തോളം ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്നു. ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ നടന്ന ദുരൂഹ മരണങ്ങളും അവിടെ നടന്ന കൊള്ളയും തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ കേസും അന്വേഷിക്കുന്നത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും ജയലളിതയുടെ മരണവും തമ്മിൽ ബന്ധമുണ്ടോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.
ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കൾ ഇപ്പോൾ രാഷ്ട്രീയ വിവാദത്തിലാണ്. തോഴി ശശികല അടക്കം അണ്ണാ ഡിഎംകെ നേതാക്കളെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് സ്റ്റാലിൻ സർക്കാർ നടത്തുന്നതെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സ്റ്റാലിന്റെ നിലപാട്.