പത്തനംതിട്ട: അടൂര്‍ കോട്ടമുകളിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴി. ഷെഹനയുമായി അടിയുണ്ടായെന്നും പിന്നാലെ ജീവനൊടുക്കുകയായിരുന്നെന്നുമാണ് സുഹൃത്ത് അരുണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൊലപാതക സാധ്യത പൊലീസ് തള്ളുന്നില്ല. ഏഴംകുളം കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറാണ് അരുണ്‍. മരണം കൊലപാതകമാണെന്ന് ഷെഹനയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് പൊലീസ് പറയുന്നു.താനുമായി അടിയുണ്ടായതിന് പിന്നാലെ ഷെഹന ജീവനൊടുക്കിയെന്നാണ് അരുണിന്റെ മൊഴി. ഷെഹനയുടെ കരണത്തടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. ഷെഹന മരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യത്തിന് അരുണ്‍ മറുപടി നല്‍കിയില്ല.
ഷെഹനയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്.ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു ഷെഹനയുടെ മരണം. വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഷഹനയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ശരീരത്തില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു സുഹൃത്ത് അരുണ്‍ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടിലെ നിലത്തും കോണിപ്പടികളിലും രക്തമുണ്ടായിരുന്നു. ഇതോടെയാണ് ഷെഹനയുടെ മരണം കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍. വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അരുണിൻ്റെ പശ്ചാത്തലം ഉള്‍പ്പെടെ അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.





























