പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ സി പി എം ബി ജെ പി ധാരണയെന്ന് കോണ്‍ഗ്രസ് എം എല്‍ എ ഷാഫിപറമ്പിൽ. ഈ വിഷയത്തില്‍ നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ 37 ദിവസമെടുത്തു. മുഖ്യമന്ത്രിയ്ക്കു വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കണ്ടുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇതേ ആരോപണം ഉയരുമ്പോൾ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
സ്വര്‍ണ്ണ കടത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ചത് ഷാഫി പറമ്പിൽ ആയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘സ്വർണ്ണ കടത്ത് യുഡിഎഫ് അടുക്കളയിൽ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. ഇതോടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിര്‍ത്തു. പോയിന്‍റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമര്‍ശിക്കുമെന്നും ചോദിച്ചു.
മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിര്‍ത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതില്‍ പോയിന്‍റ് ഓഫ് ഓര്‍ഡര്‍ അനുവദിക്കാറില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നല്‍കി. ഇതോടെ സഭയില്‍ ഭരണ പക്ഷ ബഹളമായി.