തിരുവനന്തപുരം : തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടിക ചോർന്നുവെന്ന് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടിക ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്.
വോട്ടർപ്പട്ടിക ചോർന്നതാണെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗസ്ഥർ. മുൻ പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ടത് വെബ്സൈറ്റിലെ പരസ്യരേഖയല്ല. ഔദ്യോഗിക ഫോർമാറ്റിലെ രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ മൊഴി നൽകി. ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ അടക്കമുള്ളവരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ മൊഴി അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന രേഖയാണ് ചോർന്നത്. ഇത് രഹസ്യസ്വഭാവത്തോടെ പാസ് വേർഡ് അടക്കം ഉപയോഗിച്ച് സംരക്ഷിക്കുന്ന ഒരു വോട്ടർപട്ടികയാണ്. ഇതാണ് ചോർന്നതെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ആറ് കമ്പ്യൂട്ടറുകളും മൂന്ന് ലാപ്പ്ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരശേഖരണം നടത്തിയിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ക്രൈംബ്രാഞ്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടികയിലെ ഇരട്ടവോട്ടുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ കമ്മീഷന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തി. വോട്ടർ പട്ടിക പൊതുരേഖയാണ്. ഇത് ആര് ചോർത്തികൊണ്ടുപോകാനാണ്. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താനായി പട്ടിക ശുദ്ധീകരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.