കൊല്ലം : വിസ്മയ കേസില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും ഫൊറന്‍സിക് ഡയറക്ടറുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഡോക്ടര്‍മാരില്‍ നിന്ന് തേടിയത്. പ്രതി കിരണ്‍ കുമാറിന്റെ സഹോദരീ ഭര്‍ത്താവ് മുകേഷിനെയും പോലീസ് വീണ്ടും വിളിപ്പിച്ചു.
വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്നാണ് അന്വേഷണസംഘം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞത്. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
ശുചിമുറിയുടെ ജനാലയില്‍ ടവ്വല്‍ കഴുത്തില്‍ മുറുകി മരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അല്ലയോ എന്ന സംശയത്തിനുള്ള ഉത്തരമാണ് പോലീസ് തേടിയത്. ഒരു മീറ്ററും 45 സെന്റീമീറ്ററുമാണ് ശുചിമുറിയിലെ തറയും ജനാലയും തമ്മിലുള്ള ഉയരം. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിനാവശ്യമായ നൂറോളം ചോദ്യങ്ങളുടെ ഉത്തരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്.
ഇതിനിടെ വിസ്മയയുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത സുഹൃത്തായ അശ്വതിയില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വിസ്മയയുടെയും കിരണിന്റേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കിരണിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും.