ഡൽഹി: ജിഎസ്‍ടി പരിഷ്കരണത്തിന്‍റെ ആദ്യദിനത്തിൽ ഓഹരി മാർക്കറ്റിൽ ഇടിവ്. സെൻസെക്സിൽ ഇടിവ് രേഖപ്പെടുത്തി. നേട്ടമുണ്ടാക്കാതെ ഐടി കമ്പനികൾ. ഇന്ന് മുതലാണ് ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നത്. രണ്ട് സ്ലാബുകളിൽ നികുതി നിജപ്പെടുത്തിയതോടെ ഉൽപന്നങ്ങളുടെയും സേവനത്തിന്‍റെയും വില കുറഞ്ഞു. കുറഞ്ഞ വില എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം. നികുതി സ്ലാബുകൾ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലയിലുള്ളവർക്കും ഗുണമുണ്ടായെന്നാണ് സർക്കാർ വാദം. വെണ്ണ,നെയ്,പനീർ ഉൾപ്പെടെയുള്ള പാലുൽപന്നങ്ങളുടെ വില കുറഞ്ഞു.
ചെറുകാറുകൾ, ബൈക്കുകൾ, എയർകണ്ടീഷൻ എന്നിവയുടെ പുതുക്കിയ വില കമ്പനികൾ പ്രസിദ്ധീകരിച്ചു. നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങൾ, ഷാമ്പു എന്നിവയുടെ വിലയിലെ മാറ്റം എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രധാനചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടർച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജീവൻ രക്ഷാമരുന്നിന്‍റെയും ഇൻഷുറൻസിൻ്റെയും നികുതി കുറയുന്നത് നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നു. രണ്ടരലക്ഷം കോടിയുടെ നേട്ടം ജനങ്ങൾക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അറിയിച്ചിരുന്നു.





























