ഇടുക്കി: ജില്ല ആസ്ഥാന മേഖലയായ വാഴത്തോപ്പില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. ദിവസപ്പലിശക്ക് പണം കൊടുത്തശേഷം മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങുകയാണ് പതിവ്. ഓപ്പറേഷന്‍ കുബേര വന്നതോടെ ഇടുക്കി മേഖലയില്‍ ബ്ലേഡ് സംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. എന്നാൽ അമിത പലിശക്ക് പണംകൊടുക്കുന്ന സംഘങ്ങൾ ഇപ്പോൾ വീണ്ടും തലപൊക്കി. വാഴത്തോപ്പ് ആലപ്പുരക്കല്‍ ജിന്‍സ് ജോണ്‍ മീന്‍ കച്ചവടത്തിന് 45000 രൂപ വാങ്ങിയതിന് മുദ്രപ്പത്രത്തില്‍ രേഖയും നല്‍കിയിരുന്നു.
പലതവണയായി 35000 രൂപ തിരികെ നല്‍കി. ബാക്കി 10000 രൂപയും പലിശയും കൊടുക്കാനുള്ളതിന് ജിന്‍സിന്റെ ഓട്ടോ കഴിഞ്ഞ 21ന് രാത്രി ബ്ലേഡ് സംഘം മോഷ്ടിച്ചു. പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിയാറന്‍കുടിയില്‍നിന്ന് ഓട്ടോ കണ്ടെത്തി. ഓട്ടോ സ്റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഇതിനെതിരെ ജില്ല പോലീസ് മേധാവിക്ക് ജിന്‍സ് പരാതി നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കുമാണ് അമിതപലിശക്ക് പണം കടംകൊടുക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിരവധിയാളുകള്‍ ഇവരുടെ കെണിയിൽപെട്ടിട്ടുണ്ട്. ബ്ലേഡ് സംഘങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം.





























