കോന്നി : കോന്നി മെഡിക്കൽ കോളേജിൽ തെരുവ് നായ ഇരുചക്ര വാഹനത്തിന്റെ സീറ്റ് കടിച്ചു കീറി നശിപ്പിച്ചു. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടിഭാഗത്തെ പാർക്കിംഗ് ഏരിയയിൽ വെച്ചിരുന്ന സ്‌കൂട്ടർ ആണ് തെരുവ് നായ സീറ്റ് കടിച്ചു കീറി നശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ല. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പുറത്ത് നിന്ന് കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങൾ തെരുവ് നായ ശല്യം വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലം മുൻപ് അരുവാപ്പുലം പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
വലിയ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി റോഡിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ തെരുവ് നായകൾ കടിച്ചു കീറി റോഡിൽ വലിച്ചിഴക്കുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. കോന്നി മെഡിക്കൽ കോളേജ് കവാടത്തിന് അടുത്തായാണ് നായകൾ പലപ്പോഴും തമ്പടിക്കുക. എന്നാൽ ഇത് ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്ക് അടക്കം വലിയ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോന്നി മെഡിക്കൽ കോളേജ് റോഡിൽ വളർന്നു നിൽക്കുന്ന കാടുകൾ നീക്കം ചെയ്യാത്തത് ആണ് ഏറ്റവും കൂടുതൽ തെരുവ് നായകൾ വർധിക്കുന്നതിന് കാരണമായി തീരുന്നത്. എന്നാൽ ഈ കാട് തെളിക്കുവാൻ ആവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
റോഡിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ നായകൾ വലിച്ചിഴച്ച് സമീപത്തെ വീടുകളുടെ മുറ്റത്തേക്കും കൊണ്ടിടുന്നുണ്ട്. കൂടാതെ ഇത്തരം മാലിന്യങ്ങൾ കാക്കയും കൊക്കും കൊത്തി ജനവാസ കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് ഇടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം കോന്നി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന് നിവേദനം സമർപ്പിച്ചിരുന്നു. കോന്നി മെഡിക്കൽ കോളേജിൽ വരുന്ന ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായകൾ കൂട്ടമായി ഓടുന്ന സംഭവങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നായ ശല്യത്തിന് ഒപ്പം തന്നെ കുമ്മണ്ണൂർ, മുളന്തറ, മാവനാൽ, നെടുംപാറ പ്രദേശങ്ങളിൽ വന്യ മൃഗ ശല്യവും വർധിക്കുകയാണ്.





























