മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. റോഡിൻ്റെ വശങ്ങളിൽ കൂട്ടായി തമ്പടിച്ചിരിക്കുന്ന തെരുവ് നായകൾ കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. ചുങ്കപ്പാറ ബസ് സ്റ്റാന്‍റ്, ജംഗ്ഷൻ, ഷാപ്പുപടി, സി.എം.എസ് സ്കൂൾ പടി, പഴയ തിയേറ്റർ പടി എന്നിവിടങ്ങളിൽ തെരുവ് നായകളുടെ ശല്യം കാരണം വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജംഗ്ഷനിൽ കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും ഇടയിലേക്ക് നായകൾ പാഞ്ഞെത്തുന്നത് പലപ്പോഴും ജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. ബഹളം ഉണ്ടാക്കി ഇരുചക്രവാഹനങ്ങൾക്ക് നേരെ നായകള്‍ ചാടി വരുമ്പോള്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന യാത്രികർ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്നതിനാൽ അപകടങ്ങളും പതിവായിരിക്കുകയാണ്. പലരും അപകടത്തിൽ നിന്നും രക്ഷപെടുന്നത് ഭാഗ്യം കൊണ്ടാണ്.
സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയും ഇവറ്റകളുടെ ആക്രമം ഉണ്ടാകാറുണ്ട്. പ്രദേശത്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തെരുവ് നായ ശല്യം വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മത്സ്യ – മാംസാവശിഷ്ടങ്ങള്‍ വരെ ഈ തരത്തില്‍ പൊതു നിരത്തില്‍ ഉപേക്ഷിക്കുന്നുണ്ട്. കോഴി കടകളില്‍ നിന്നുള്ള അറവ് മാലിന്യം വരെ പലയിടത്തും ഉപേക്ഷിക്കപ്പെടുന്നതായി പറയുന്നു. ഇത് നായ ശല്യം രൂക്ഷമാക്കിയിട്ടുണ്ട്. പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങളുടെ പരിസരത്തും വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളും ഒക്കെയാണ് നായകള്‍ പലപ്പോഴും താവളമാക്കുന്നത്. രാവിലെ കട തുറക്കുവാന്‍ എത്തിയ വ്യാപാരിയുടെ നേരെ നായ കുരച്ച്കൊണ്ട് ചാടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























