റാന്നി: പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിലെ തെരുവു വിളക്കുകള്‍ കത്താതായിട്ട് നാളുകളായി. ഇതോടെ സന്ധ്യമയങ്ങിയാല്‍ ടൂറിസം കേന്ദ്രം പൂര്‍ണ്ണമായും ഇരുളിലാകും. വെളിച്ചം ഇല്ലാതായതോടെ ഇവിടെ എത്തുന്ന സഞ്ചാരികളും ബുദ്ധിമുട്ടുകയാണ്. പ്രദേശം പൂര്‍ണ്ണമായും ഇരുളിലായതോടെ സാമൂഹ്യവിരുദ്ധരും ഇവിടെ താവളമാക്കി തുടങ്ങി. ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ സംരക്ഷണമില്ലാതായതോടെ കത്താതെയായി. ഇവ കാടു കയറി നശിക്കുകയാണ്.
പാര്‍ക്കിംങ് ഗ്രൗണ്ടിലും അമിനിറ്റി സെന്ററിന്റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി പത്തോളം സൗരോര്‍ജ്ജ വിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. അടുത്ത സമയം വരെ എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ ഒന്നു മാത്രം കുറച്ചു സമയം തെളിഞ്ഞാലായി എന്നതാണ് അവസ്ഥ. കൃത്യമായ പരിചരണം ഇല്ലാതെ ആയതോടെയാണ് ഇവ പ്രകാശം ചൊരിയാതെ ആയത്. അരുവിയുടെ താഴെ കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴെ സ്ഥാപിച്ച റാംമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകളും പൂര്‍ണ്ണമായും കാടിനുള്ളിലായി.
ലൈറ്റുകള്‍ സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി. പാര്‍ക്കിംങ്ങ് സ്ഥലത്തെ വിളക്കുകാലിലും വള്ളിച്ചെടി കയറി മൂടി. ഇതോടെ ബാറ്ററിയും പാനല്‍ബോര്‍ഡും നശിക്കുകയാണ്. സൗരോര്‍ജ്ജ പാനലുകള്‍ കാടു മൂടി പോയാല്‍ പിന്നെ ബാറ്ററി ചാര്‍ജാവാതെ വരും. ഇതോടെ വിളക്ക് മിഴിയടയ്ക്കുകയും ചെയ്യും. നദിയുടെ സമീപം പാറയോടു ചേര്‍ന്ന് വിളക്കു സ്ഥാപിച്ചപ്പോഴെ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കുവാനാണ് ഉള്ളിലേയ്ക്ക് മാറ്റിയതെന്നാണ് അന്ന് പറഞ്ഞത്. കാടു കയറിയതോടെ ഫലത്തില്‍ വെളിച്ചമില്ലാതെ സ്ഥലം ഉരുളിലാവുകയും ചെയ്തു. തെരുവു വിളക്കുകളും സൗരോര്‍ജ വിളക്കുകളും ഇല്ലാതായതോടെ സഞ്ചാരികള്‍ ഇരുളുന്നതിന് മുമ്പായി സ്ഥലം കാലിയാക്കേണ്ട അവസ്ഥയാണ്.






























