മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ ‘സൂപ്പര്‍കാറു’കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതോടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. മറൈന്‍ ഡ്രൈവിന് സമീപം തീരദേശ റോഡില്‍ സെപ്റ്റംബർ മൂന്നിന് രാത്രി 11.15നാണ് മത്സരയോട്ടം നടന്നത്. മത്സരയോട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 281, 125 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കുക, ജീവന് ഭീഷണിയുണ്ടാക്കുക എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് നിവൃതി സാംഗലെയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആറോളം കാറുകളാണ് തുരങ്കപാതയിലൂടെ നിയമം ലംഘിച്ച് അമിതവേഗതയില്‍ ചീറിപ്പാഞ്ഞത്. ഇതില്‍ കറുത്ത നിറത്തിലുള്ള ലംബോര്‍ഗിനി, മഞ്ഞനിറത്തിലുള്ള BMW M2, ചുവന്ന നിറത്തിലുള്ള BMW Z4, ഫോക്‌സ്‌വാഗണ്‍ വിര്‍ച്വസ് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുക്കും. മുംബൈയില്‍ സ്ട്രീറ്റ് റേസിങ്ങിന് അനുമതിയില്ല.






























