കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളർപ്പുണ്ടാക്കാൻ ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി ശ്രമിച്ചു എന്ന് മമത ബാലർജി. ഇന്നലെ ഋതബ്രത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എംഎൽഎമാരുടെ റിബൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നീക്കം നടക്കുന്നുവെന്ന വിവരം കിട്ടിയെന്നും അതുകൊണ്ടാണ് ഇവരെ പുറത്താക്കിയതെന്നും മമത ബാനർജി പറഞ്ഞു. ഋതബ്രതയെ കൂടാതെ എന്‍റെലിയിൽ നിന്നുള്ള എംഎൽഎ സാന്ദീപൻ സാഹയേയും ടിഎംസി ഇന്നലെ പുറത്താക്കിയിരുന്നു. വിട്ടുപോകാൻ സാധ്യതയുള്ള എംഎൽഎമാരെ പിടിച്ചുനിറുത്താൻ മമത എല്ലാ വഴിയും തേടുകയാണ് എന്നാണ് വിവരം. ഋതബ്രതയുമായി ബന്ധപ്പെട്ട എംഎൽഎമാരെ മമത നേരിട്ട് വിളിക്കും. എംപിമാർക്കിടയിലുള്ള പിളർപ്പ് തടയാനും ടിഎംസി നീക്കം ശക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന ആരോപണത്തെ തുടർന്നാണ് എന്റലിയിൽ നിന്നുള്ള എംഎൽഎ സാന്ദീപൻ സാഹ, ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി എന്നിവരെ തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പുവെച്ച കത്തിലൂടെയാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. ഔദ്യോഗിക നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ ഇരുവരും തുടർച്ചയായി വിട്ടുനിന്നതായും പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തിയതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.






























