തിരുവനന്തപുരം : അദ്ധ്യാപകര്‍ 100% പേരും രണ്ട് ഡോസ് വാക്സിനേഷന്‍ കഴിഞ്ഞവരാണെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നിര്‍വ്വാഹകസമിതി ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പൂർത്തിയാകാതെ കോളേജുകളും സ്ക്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിയ്ക്കണമെന്ന് നിര്‍വ്വാഹകസമിതി പറഞ്ഞു.
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വാക്സിനേഷന്‍ രണ്ടു ഡോസ് എടുക്കാത്ത അദ്ധ്യാപകരുടെ ഓഫ് ക്ളാസ് അറ്റന്റ് ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുന്നത് വളര്‍ന്നുവരുന്ന തലമുറയോട് ചെയ്യുന്ന ദ്രോഹമാണ്.
കോളേജുകളും സ്ക്കൂളുകളും തുറക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാണെങ്കില്‍ വാക്സിനേഷന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിട്ടില്ലാത്ത അദ്ധ്യാപകര്‍ക്ക് ശമ്പളമില്ലാത്ത നിര്‍ബ്ബന്ധിത അവധി നല്‍കി മാറ്റി നിര്‍ത്തണം. വിദ്യാലയങ്ങള്‍ കോവിഡ് പരത്തുന്ന കേന്ദ്രമാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും നിവേദനം നല്‍കി.