പത്തനംതിട്ട : ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടുകൂടി ഇടതുപക്ഷ ക്യാമ്പ് കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. സാധാരണ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ് ജില്ലയില്‍ നടന്നതെന്ന് ജനങ്ങള്‍ വിലയിരുത്തുന്നു. വിജയസാധ്യതയോ ജനസ്വീകാര്യതയോ പരിഗണിച്ചില്ലെന്ന് മാത്രമല്ല മണ്ഡലത്തില്‍ ഉള്ളവരെ അവിടെ സ്ഥാനാര്‍ഥിയായി പരിഗണിച്ചുമില്ല. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമായിരുന്നു നടന്നത്. തങ്ങളുടെ കൂടെ നില്‍ക്കുന്ന വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കുക എന്നതിലപ്പുറം വിജയസാധ്യത പരിഗണിക്കുവാന്‍ നേതാക്കള്‍ തയ്യാറായില്ല.
കൂടാതെ പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തില്‍ നിന്നും ഉടലെടുത്ത ഭരണവിരുദ്ധ വികാരം നല്‍കിയ അമിത ആത്മവിശ്വാസം യു.ഡി.എഫ് നേതാക്കളുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് മൂടിക്കെട്ടി. ഏത് കുറ്റിച്ചൂല്‍ നിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ നേതാക്കള്‍ നീങ്ങിയപ്പോള്‍ ഇളിഭ്യരായത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എക്കാലവും സ്നേഹിച്ചിട്ടുള്ള നിഷ്പക്ഷ വോട്ടര്‍മാരാണ്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതോടുകൂടി വോട്ടര്‍മാരും തങ്ങളുടെ വികാരം പരസ്യമായും രഹസ്യമായും പ്രകടിപ്പിച്ചു തുടങ്ങി. ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും പിടിച്ചെടുക്കും എന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ വെല്ലുവിളി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശക്തമായ മത്സരം ആറന്മുള മണ്ഡലത്തില്‍ അബിന്‍ വര്‍ക്കി മാത്രമായിരിക്കും കാഴ്ചവെക്കുക. മറ്റു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് തികച്ചും അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ബലികഴിച്ചതോടെ പാര്‍ട്ടി അനുഭാവികളും നിഷ്‌പക്ഷമതികളും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കൈവിടും. കൂടാതെ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് അസംതൃപ്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം നിശബ്ദമായി അറിയിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശിയില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫിനെ കൈവിട്ടാല്‍ അതില്‍ ഒട്ടും അത്ഭുതപ്പെടാനുണ്ടാവില്ല. ചോദിച്ചുവാങ്ങിയ പരാജയമായി ഇതിനെ കണക്കാക്കാം.





























