റാന്നി: കഴിഞ്ഞ ദിവസം കനത്ത മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. നാറാണംമൂഴി പഞ്ചായത്തിലെ കച്ചേരിത്തടം, മുക്കം, അലിമുക്ക് റോഡ്, അടിച്ചിപ്പുഴ എന്നിവിടങ്ങളിലും പെരുനാട് പഞ്ചായത്തിലെ മാടമൺ, കല്ലറപ്പാലം തുടങ്ങിയ പ്രദേശങ്ങളിലുമാണ് കാറ്റ് കടുത്ത നാശം വിതച്ചത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് പ്രദേശത്ത് നിരവധി വൈദ്യുതി തൂണുകൾ തകർന്നു. പലയിടങ്ങളിലും ലൈനുകൾ പൊട്ടിവീണതോടെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും നാശനഷ്ടം വ്യാപകമായതിനാൽ ഇതിന് സമയം എടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കല്ലറപ്പാലം – മാടമൺ റോഡിൽ മരങ്ങളും വൈദ്യുതി തൂണുകളും വീണതിനെത്തുടർന്ന് ഉണ്ടായ ഗതാഗത തടസ്സം ഇതുവരെ പൂർണ്ണമായും നീക്കാനായിട്ടില്ല. പ്രധാന പാതയിൽ മരങ്ങൾ വീണുകിടക്കുന്നത് യാത്രക്കാരെയും വാഹനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് റോഡ് ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ തുടരുകയാണ്. കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു.
വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണും ഷീറ്റുകളും ഓടുകളും പറന്നുപോയും വലിയ സാമ്പത്തിക നഷ്ടമാണ് പലര്‍ക്കുമുണ്ടായിരിക്കുന്നത്. മൂക്കന്നൂർ കാഞ്ഞൂർ വീട്ടിൽ സനലിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പറന്നു പോയി. മുളങ്കുന്നിൽ വിജയകുമാരിയുടെ വീടും തകര്‍ന്നു. മാടമണ്‍ വേലംപറമ്പില്‍ വി.എന്‍. ബാലന്റെ വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ കാറ്റില്‍ നിലംപതിച്ചു. വേലന്‍പറമ്പില്‍ വി.കെ. സോമന്റെ വീടിന്റെ മുകളില്‍ മരം വീണ് നാശമുണ്ടായി. മാടമണ്‍ മോടിമേപ്പുറത്ത് എം.ആര്‍. ഷാജിയുടെ വീടിന്റെ മേല്‍ക്കൂരയിലെ 250 ലധികം ഓടുകള്‍ കാറ്റില്‍ പറന്ന് നിലംപതിച്ചു. ചൂരക്കുഴി ഗുരുദേവ മന്ദിരത്തിന് മുകളല്‍ പ്ലാവ് വീണാണ് നാശമുണ്ടായത്. ഷീറ്റുകള്‍ പൊട്ടിവീണു.
മരം വീണ് പുല്ലാണ്ടക്കല്‍ രമേശിന്റെ വീട് തകര്‍ന്നു. കുരുശ്ശിങ്കല്‍ രമണി, തടത്തില്‍ വിജയന്‍, വടക്കേതില്‍ ശാന്ത, കല്ലുങ്കല്‍ ലക്ഷ്മി എന്നിവരുടെ വീടുകള്‍ക്ക് മരം വീണ് നാശമുണ്ടായി. ഈ ഭാഗത്ത് നിരവധി മരങ്ങളും കടപുഴകി വീണു. അത്തിക്കയം-മന്ദിരം റോഡില്‍ തേക്ക്, റബ്ബര്‍ മരങ്ങള്‍ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. റാന്നിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനരാരംഭിച്ചത്. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കി വരികയാണെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന നിർദ്ദേശം നൽകിയിട്ടുണ്ട്.































