കോന്നി : കോന്നിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് വ്യാപക നാശനഷ്ടം ഉണ്ടായത്. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ തേക്ക് പിഴുത് വീണ് കോന്നി വെട്ടൂർ കുമ്പഴ റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സംഭവത്തിൽ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. പിന്നീട് വാഹനങ്ങൾ പയ്യനാമൺ ആമക്കുന്ന് റോഡ് വഴി തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. കോന്നി രാമകൃഷ്ണ വിലാസം ഉത്തമൻ നായരുടെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണ് നാശനഷ്ടം ഉണ്ടായി. ഉത്തമൻ നായരും ഭാര്യ സരോജിനിയും അടുത്ത മുറിയിൽ ടിവി കണ്ടുകൊണ്ടിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചിറ്റാറിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. അട്ടച്ചാക്കൽ ആർ എസ് ഭവൻ രമണന്റെ വീടിന് മുകളിൽ പുളിമരം വീണ് വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. കോന്നി വില്ലേജിൽ ചൂരപ്ലാമൂട്ടിൽ അച്ചൻകുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം വീണു. സീതത്തോട് മൂന്ന്കല്ല് തട്ടേകാട്ടിൽ സുരേഷിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടം നേരിട്ടു. തേക്കുതോട് ഏഴാം തല കരിങ്ങഴ വീട്ടിൽ വിജയന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായി. ഇളകൊള്ളൂർ കാഞ്ഞിരവിളയിൽ ശ്രീകുമാറിന്റെ വീടിന് മുകളിലേക്കും മരം വീണ് നാശം നേരിട്ടു.





























