പാലക്കാട് : വിദ്യാർഥിനിയെ വീട്ടിൽക്കയറി ആക്രമിച്ചയാളെ ടൗൺ സൗത്ത് പോലീസ് പിടികൂടി. തോലനൂർ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 26 നാണ് സംഭവം നടന്നത്. തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാൾ വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പെൺകുട്ടിയെ ആക്രമിച്ചുവെന്നാണ് കേസ്. സി.സി.ടി.വി കളില്ലാത്ത സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടിൽ തുടരുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് എത്തിയവരുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, എസ്.ഐ. മഹേഷ്കുമാർ, സീനിയർ സി.പി.ഒ മാരായ ഷൈജു, സരള, എം.സുനിൽ, നസീർ, സി.പി.ഒ മാരായ സജീന്ദ്രൻ, രവി, രാജീവ്, ഷനോസ്, സൗമ്യ, മൻസൂർ അലി, ഉമ്മർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.