തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് ക്രൂരമായി മർദിച്ച് അധ്യാപകൻ. വരവൂർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മർദനത്തിനിരയായത്. സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനായ മണികണ്ഠനാണ് വിദ്യാർഥിയെ മർദിച്ചത്. ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർഥിയെ തുടർച്ചയായി അടിച്ചതായും മർദനത്തിൽ കുട്ടിക്ക് പരിക്കേറ്റതായും കുടുംബം ആരോപിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായാണ് വിവരം. കുട്ടിയുടെ ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് അധ്യാപകനായ മണികണ്ഠൻ.
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മർദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങൾ പകർത്തിയത്. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന നിസരാ കാര്യത്തിന്റെ പേരിലാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. നേരത്തെയും സമാന രീതിയിൽ മണികണ്ഠൻ വിദ്യാർഥികളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മർദനം പതിവായതോടെ ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിനായി വിദ്യാർഥികൾ ഫോൺ കൊണ്ടുവരികയും മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. അതേസമയം അധ്യാപകനെതിരായ പരാതിയിൽ സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും വിശദീകരണം തേടുകയും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.






























