കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ച സംഭവം മന്ത്രവാദ ചികിത്സയെ തുടർന്നെന്ന് പരാതി. കണ്ണൂർ സിറ്റിയിലെ എം.എ ഫാത്തിമയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ് അറിയിച്ചു. പിതൃസഹോദരന്‍റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. വൈദ്യ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സ നൽകിയതാണ് മരണകാരണമെന്ന് പരാതി ഉയർന്നുകഴിഞ്ഞു.
ഇന്നലെയാണ് 11 വയസ്സുകാരിയായ ഫാത്തിമ മരണമടയുന്നത്. പനി ബാധിച്ചിരുന്ന ഫാത്തിമ കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കുട്ടിക്ക് വീട്ടുകാർ മന്ത്രവാദ ചികിത്സയാണ് നൽകിയതെന്ന് പിതൃസഹോദരൻ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ഗുരുതരമായതിനു പിന്നാലെയാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ പഴുപ്പ് രൂപപ്പെട്ടതാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.