കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്കൂൾ വളപ്പിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എ. ഫസീലബീവിക്കെതിരായ അച്ചടക്കനടപടി ‘ശാസന’ നൽകി സർക്കാർ തീർപ്പാക്കി. ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന നിർദേശത്തോടെയാണ് നടപടി. 2025 ജൂലായ് 17-നാണ് സ്കൂൾവളപ്പിലെ സൈക്കിൾഷെഡ്ഡിന്റെ മേൽക്കൂരയിൽ ചെരിപ്പെടുക്കാൻ കയറിയ വിദ്യാർഥി മിഥുൻ, സമീപത്തുകൂടി പോകുന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു മരിച്ചത്. ഷെഡ്ഡിന്റെ ജി.ഐ. മേൽക്കൂരയിൽനിന്ന് ഏകദേശം 88 സെന്റിമീറ്റർ അകലെയായിരുന്നു ത്രീഫേസ് വൈദ്യുതലൈൻ. നിലവിൽ ലൈൻ മാറ്റിയിട്ടുണ്ട്.
സ്കൂൾ അധികൃതരുടെ അപേക്ഷയെത്തുടർന്ന് ഏഴു കെട്ടിടങ്ങൾ പരിശോധിച്ച് 2025 മേയ് 25-ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത് ഫസീലബീവിയായിരുന്നു. സൈക്കിൾ ഷെഡ്ഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഷെഡ്ഡിനു മുകളിലൂടെ അപകടകരമായ രീതിയിൽ വൈദ്യുതലൈൻ കടന്നുപോകുന്നതായി റിപ്പോർട്ട് ചെയ്യാതിരുന്നതും ഷെഡ്ഡ് നീക്കംചെയ്യുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കാതിരുന്നതുമാണ് ഉദ്യോഗസ്ഥയ്ക്കെതിരായ പ്രധാന ആരോപണം. തുടർന്ന് ഔപചാരിക അന്വേഷണത്തിനായി കൊല്ലം നഗരസഭയിലെ എക്സിക്യുട്ടീവ് എൻജിനിയർ ആർ.വി. മഞ്ജുവിനെ നിയോഗിച്ചിരുന്നു.
സ്കൂൾവളപ്പിൽ അനുമതിയില്ലാതെ നടത്തിയ നിർമാണങ്ങൾ ക്രമവത്കരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് അസി. എൻജിനിയർ 2025 മേയ് 29-ന് കത്തുനൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സൈക്കിൾ ഷെഡ്ഡിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. സ്‌കൂൾ മാനേജ്‌മെന്റിനും അധികൃതർക്കും ഇക്കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വമുണ്ടെന്നും സർക്കാർ വിലയിരുത്തി. അനധികൃത നിർമാണം ക്രമവത്കരിക്കുന്നതിനായി നൽകിയ കത്തിനു പിന്നാലെ ഓർമ്മപ്പെടുത്തൽ നൽകാത്തത് അസിസ്റ്റന്റ് എൻജിനിയറുടെ ജാഗ്രതക്കുറവായി കണക്കാക്കിയെങ്കിലും സംഭവത്തിൽ ഗുരുതരമായ ശിക്ഷ നൽകുന്നത് നീതിയുക്തമല്ലെന്ന് സർക്കാർ വിലയിരുത്തി.
































