തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ നമ്പർ 24, 25, 26 എന്നീ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിൽ പാത കോൺക്രീറ്റ് ചെയ്യുന്ന ജോലി തുടങ്ങി. ഇന്ന് (ശനിയാഴ്ച) വൈകിട്ടോടെ കോൺക്രീറ്റിങ് പൂർത്തിയാകും. ഇന്നലെ ദേശീയപാതയിൽ പടിഞ്ഞാറുഭാഗത്തെ പാതയിൽ ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിലാണ് കോൺക്രീറ്റ് ചെയ്തത്. ജോലിയുടെ ഭാഗമായി പാതയിലൂടെ ആലപ്പുഴ ഭാഗത്ത് നിന്നു കൊച്ചിയിലേക്കുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാതയിലൂടെ ഒറ്റവരിയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചന്തിരൂർ മുതൽ ഒരു കിലോമീറ്ററോളം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
ഗതാഗതം നിയന്ത്രിക്കുന്നതിനായി അരൂർ പൊലീസും നിർമാണ കമ്പനിയുടെ ജീവനക്കാരുമുണ്ടായിരുന്നു. ഇന്ന് രാവിലെ മുതൽ കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുന്ന ദേശീയപാതയുടെ കിഴക്കുഭാഗത്ത് പാതയുടെ കോൺക്രീറ്റിങ് നടക്കും. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ടോടെ കോൺക്രീറ്റിങ് പൂർത്തിയാകുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. പില്ലർ നമ്പർ 24മുതൽ 26 വരെ 70 മീറ്റർ ഭാഗത്താണ് സ്ലാബ് കാസ്റ്റിങ് ജോലികൾ ഇന്നലെ മുതൽ തുടങ്ങിയത്. 3 തൂണുകൾ തമ്മിൽ സ്ഥാപിച്ച് 14 കോൺക്രീറ്റ് ഗർഡറുകൾക്ക് മുകളിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. ഈ ഭാഗത്തെ 70 മീറ്റർ കോൺക്രീറ്റ് ഇന്നു പൂർത്തിയാകുന്നതോടെ ഉയരപ്പാതയുടെ ഇരുവശങ്ങളിലുമായുള്ള 25 കിലോമീറ്റർ പാതയുടെ കോൺക്രീറ്റിങ് പൂർണമാകും.
24 മുതൽ 26 വരെയുള്ള തൂണുകൾക്ക് മുകളിലൂടെയാണ് കെഎസ്ഇബി യുടെ 110 കെവി പ്രസരണ ലൈൻ കുറുകെ പോയിരുന്നത്. ലൈൻ മാറ്റി സ്ഥാപിക്കാൻ വൈകിയതിനാൽ നിർമാണം തടസ്സപ്പെട്ടു. പുതിയ ടവറുകൾ സ്ഥാപിച്ച് ലൈൻ ഉയർത്തി മാറ്റിയതോടെയാണ് ഈ ഭാഗത്തെ ജോലി തുടരാനായത്.
































