കോന്നി : കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥികളുടെ ഓണാഘോഷം രോഗികൾക്കും കൂട്ടിരുപ്പുകാർക്കും അടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് കോന്നി മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ഓണം ആഘോഷിച്ചത്. മെഡിക്കൽ കോളേജ് ഒ പി കൗണ്ടറിന്റെ ഭാഗത്ത് ഉൾപ്പെടെ വലിയ ബഹളം ഉണ്ടാക്കിയ വിദ്യാർത്ഥികളെ സെക്യൂരിറ്റി ജീവനക്കാരും പോലീസും ചേർന്ന് ഇവിടെ നിന്ന് മാറ്റുകയായിരുന്നു. വലിയ ബാൻഡ് സെറ്റുകളും വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകളും അടക്കം ഇവർ ഉപയോഗിച്ചിരുന്നു.
അത്തപൂക്കളവും മറ്റും ഇട്ടുകൊണ്ട് ആർക്കും ശല്യമാകാത്ത രീതിയിൽ ഓണം ആഘോഷിക്കാൻ ആണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്ന് ഇവർ അനുവാദം വാങ്ങിയത്. എന്നാൽ ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങൾ ഉള്ള രോഗികളും വിവിധ അസുഖങ്ങൾക്കുള്ള ശസ്ത്രക്രീയ കഴിഞ്ഞ രോഗികളും ഉള്ളതിനാൽ വലിയ ശബ്ദങ്ങളും കോലാഹലങ്ങളും വലിയ ബുദ്ധിമുട്ടാണ് രോഗികൾക്ക് സമ്മാനിച്ചത്. മെഡിക്കൽ പഠനത്തിന് ശേഷം സമൂഹത്തിലെ സാധാരണക്കാരായ ആളുകൾക്ക് കൈത്താങ്ങാകേണ്ട വിദ്യാർഥികൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ അതിരുവിട്ട രീതിയിൽ ഓണം ആഘോഷിച്ചത് എന്നതിൽ വലിയ ആക്ഷേപമാണ് ഉയരുന്നത്. സംഭവത്തിൽ വിദ്യാർഥികളോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോന്നി മെഡിക്കൽ കോളേജ് അധികൃതർ.






























