പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരളയിലെ ‘ഇല’ (എൻഹാൻസിങ് ലേണിങ് ആംബിയൻസ്) എന്ന പദ്ധതിയുടെ ഭാഗമായ് പ്രക്കാനം ഗവ.എൽ.പി.സ്കൂളിലെ വിദ്യാർഥികള്‍ ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിലെ പടയണി ഒരുക്കങ്ങൾ നടത്തിയിരുന്ന വീട് സന്ദര്‍ശിച്ചു. പടയണിയെക്കുറിച്ച് പഠിക്കാനും കൂടുതലറിയാനും കുട്ടികള്‍ക്ക് ഇതിലൂടെ കഴിഞ്ഞു. സ്കൂൾ പ്രഥമാധ്യാപിക എസ്. ഗിരിജാദേവി, അധ്യാപകരായ ഷീജ അലക്സാണ്ടർ, തൗഫീക്ക്, ശാന്തിനി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മുത്തശ്ശികഥകളിൽ കേട്ടിട്ടുള്ള യക്ഷി, പിശാച്, മറുത, ഭൂതഗണങ്ങൾ എന്നിവയുടെ കോലങ്ങൾ കലാകാരൻമാർ വരയ്ക്കുന്നത് കണ്ടപ്പോൾ കുഞ്ഞുമനസ്സുകളിൽ ഉണ്ടായത് പേടിയേക്കാളേറെ അദ്‌ഭുതവും ആകാംക്ഷയുമായിരുന്നു. പിന്നീട് കുട്ടികള്‍ പടയണിയെക്കുറിച്ചുള്ള തങ്ങളുടെ സംശയങ്ങള്‍ പടയണി കലാകാരൻമാരോട് ചോദിച്ചു. കുട്ടികളുടെ ഓരോ സംശയത്തിനും ശ്രീദേവി പടയണിസംഘം പ്രതിനിധി കെ.അശോക് കുമാർ ഉത്തരം നൽകി.
ദാരികനിഗ്രഹം കഴിഞ്ഞെത്തിയ ഭദ്രകാളി ദേവിയുടെ കോപം ശമിപ്പിക്കുവാൻ ഭൂതഗണങ്ങൾ വേഷം കെട്ടിയതാണ് കോലംതുള്ളൽ എന്ന കലയുടെ ഐതിഹ്യം. പ്രകൃതിദത്തമായി നിർമിക്കുന്ന കോലങ്ങളെപ്പറ്റിയും അതിന്റെ നിറക്കൂട്ടുകളെപ്പറ്റിയും രൂപങ്ങൾക്ക് ജീവൻ കൊടുക്കുന്നതിനെപ്പറ്റിയും കറുപ്പ് നിറമുണ്ടാക്കുന്നത് മാവില ഉണക്കിപ്പൊടിച്ചും ചുവപ്പുനിറം ചെങ്കല്ല് പൊടിച്ചും മഞ്ഞനിറത്തിന് മഞ്ഞൾപ്പൊടിയും വെള്ള, പച്ച നിറങ്ങൾക്ക് പാളതന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കലാകാരന്മാര്‍ കുട്ടികൾക്കായി ചില പടയണിപ്പാട്ടുകൾ പാടി അർഥം പറഞ്ഞു നൽകി. ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും അവർ പടയണിയെന്ന കലാരൂപത്തോട് കൂടുതൽ അടുത്തു. അവസാനം ക്ഷേത്രത്തില്‍ രാത്രിയിലുള്ള പടയണിയുടെ അവതരണവും കുട്ടികള്‍ സ്കൂൾ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും കൂടെയിരുന്ന് കണ്ടു.