കൊച്ചി: ചാലക്കുടി കേന്ദ്രീകരിച്ചു നടത്തിയ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടിന്റെ സിരാകേന്ദ്രം നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടലാണെന്നു പരാതിക്കാരന്‍. കള്ളപ്പണം കൊണ്ടുവന്ന ഒരു കാര്‍ പോലീസ് പിടികൂടിയെങ്കിലും അതില്‍ 30 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നത്. ബാക്കി കള്ളപ്പണം കൊണ്ടുവന്ന കാറിന്റെ നമ്പര്‍ അടക്കം പോലീസിനു കൈമാറിയിട്ടും അന്വേഷണം നടന്നില്ലെന്നാണു മൂവാറ്റുപുഴ സ്വദേശി റെജി ജോര്‍ജിന്റെ ആരോപണം. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.
കള്ളപ്പണം കടത്തിയ വിവരം അറിഞ്ഞ ആദായനികുതി വകുപ്പ് 2 ദിവസത്തിനു ശേഷം എറണാകുളത്തെ ഒരു വീട്ടിലും ഫ്ലാറ്റിലും തൃശൂരിലെ ഓഫിസിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തൃശൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണു വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. കേസില്‍ പോലീസ് ഇടപെട്ടതോടെ ആദ്യ ഘട്ടത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കു ശേഷം ഇഡിയും പിന്മാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റേഞ്ച് ഡിഐജിയാണ് ഈ കേസ് അന്വേഷിക്കുന്നത്. റോഡ് മാര്‍ഗം വന്‍തുകയുടെ കള്ളപ്പണം കടത്തല്‍ നടക്കുമ്പോള്‍ രണ്ടും മൂന്നും വാഹനങ്ങളില്‍ കള്ളപ്പണം കൊണ്ടുപോകുന്ന രീതി കുഴല്‍പണ റാക്കറ്റുകള്‍ പരീക്ഷിക്കാറുണ്ട്. പലപ്പോഴും ആദ്യം കടന്നുപോകുന്ന വാഹനങ്ങളില്‍ കൂട്ടത്തില്‍ കുറഞ്ഞ തുകയായിരിക്കും കടത്തുക. പിടിക്കപ്പെട്ടാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ റൂട്ട് മാറ്റി കടന്നുകളയും.
2022 ജൂണ്‍ 24നു വൈകിട്ട് 3 മണിക്കാണു കൊച്ചിയില്‍നിന്നു വന്‍തോതിലുള്ള കള്ളപ്പണം നെടുമ്പാശേരി വഴി കാറില്‍ കടത്തുന്നതായുള്ള വിവരം പോലീസിനും കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചത്. കാറുകളുടെ നമ്പര്‍ അടക്കം അന്വേഷണ സംഘങ്ങള്‍ക്കു ലഭിച്ചെങ്കിലും ഒരു കാര്‍ മാത്രമാണു പിടികൂടി പരിശോധിക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ കള്ളപ്പണമുണ്ടായിരുന്ന കാര്‍ എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി വാഹന പരിശോധന ഒഴിവാക്കി. ഹോട്ടലിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചാല്‍ ഹോട്ടല്‍ പരിസരത്തു കാര്‍ പാര്‍ക്ക് ചെയ്തതും കള്ളപ്പണം അതില്‍നിന്നു നീക്കം ചെയ്യുന്നതും കാണാന്‍ കഴിയുമെന്നു പരാതിയില്‍ പറയുന്നു.