ചെങ്ങന്നൂർ: കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അന്റ് ടെക്നോളജിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ ഓട്ടോമാറ്റിക് കാർഗോ ഡെലിവറി ഡ്രോൺ രൂപകല്പന ചെയ്തു. അടിയന്തര സാഹചര്യത്തിൽ മനുഷ്യന് എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ ഈ ഡ്രോൺ ഉപയോഗിച്ച് മരുന്ന്, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിക്കുവാൻ സാധിക്കും. നിലവിലെ പ്രോട്ടോടൈപ്പ് ഡ്രോൺ ഉപയോഗിച്ച് 1/2 കിലോ ഭാരം വരുന്ന സാധനങ്ങൾ ഒരു കിലോമീറ്റർ ദൂരത്തിൽ ജിപിഎസ് സഹായത്തോടെ പൂർണമായും ഓട്ടോമാറ്റഡ്, മനുഷ്യന്റെ നിയന്ത്രണമില്ലാതെ (റിമോട്ട്ആവശ്യമില്ല) പ്രവർത്തിപ്പിക്കുവാൻ സാധിക്കും. ആറു മോട്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോണിന് സേഫ് ലാൻഡിംഗ് നിഷ്പ്രയാസം സാധിക്കും.
എറോസ്പേസ് അലൂമിനിയം ഉപയോഗിച്ച് നിർമിച്ച ഫ്രെയിം ഉള്ള ഡ്രോണിന് തുടർച്ചയായി 20 മിനിറ്റ് പറക്കുവാൻ പറ്റും. ഈ ഡ്രോണിന്റെ നിർമാണ ചിലവ് 65000 രൂപയാണ്. അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അമൽ എസ് ദേവ്, അനന്തു അനിൽ, അരവിന്ദ് വേണു, എഡ്വിൻ ജൂസീഞ്ഞു എന്നിവർ പ്രൊഫ.ഡോ എം യോഗേഷ്, അരുൺ കുമാർ എ ആർ, എന്നിവരുടെ ഗൈഡ്ഷിപ്പിലാണ് ഈ പ്രൊജക്റ്റ് പൂർത്തീകരിച്ചത്. 5 കിലോ ഭാരം ഉയർത്തുവാനും 5 കിലോമീറ്റർ യാത്രചെയ്യുവാനും ശേഷിയുള്ള കാർബൺ ഫൈബർ ഉപയോഗിച്ചുള്ള മൂന്നര ലക്ഷം വില വരുന്ന ഡ്രോൺ ആണ് അടുത്ത പ്രൊജക്റ്റ് ലക്ഷ്യമെന്നു വിദ്യാർഥികൾ പറയുകയും ഇതിനു വേണ്ട എല്ലാ പ്രോത്സാഹനവും കോളേജ് സെക്രട്ടറി ജോസ് തോമസ്, മെക്കാനിക്കൽ വകുപ്പ് മേധാവി പ്രൊഫ. ശരത് എസ് എന്നിവർ ഉറപ്പുവരുത്തുകയും ചെയ്തു.