തിരുവനന്തപുരം : സമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകൾ തിരിച്ചറിയാൻ 19 ലക്ഷം സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പരിശീലനം നൽകി. സത്യമേവ ജയതേ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും തിരിച്ചറിയുക എന്ന ലക്ഷ്യമാണ് ക്ലാസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
നാലു മേഖലകളിലായി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം ഓരോ കുട്ടിക്കും നല്‍കി. പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികതയും വസ്തുതയും തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലായിരുന്നു ക്ലാസുകൾ. ഇന്നത്തെ കാലത്ത് സ്കൂൾ പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷ ഉൾപ്പെടുത്തേണ്ടത് അനിവാരമാണെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു.
കൈറ്റിന്‍റെ നേതൃത്വത്തില്‍ 5920 പരിശീലകരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. യു.പി തലത്തില്‍ 9.48 ലക്ഷം കുട്ടികള്‍ക്കും ഹൈസ്കൂള്‍ തലത്തില്‍ 10.24 ലക്ഷം കുട്ടികള്‍ക്കും പരിശീലനം നൽകി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു ക്ലാസുകൾ നൽകിയിരുന്നത്. രണ്ടാം ഘട്ടത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരിശീലനവും പൂർത്തിയാക്കി.





























