തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കടലിലെ ജൈവവൈവിധ്യത്തിന് ഭീഷണി ഉയർത്തുന്നതായി പഠനറിപ്പോർട്ട്. അന്താരാഷ്ട്ര തുറമുഖ നിർമാണം പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഇതിനെക്കുറിച്ച് പഠിക്കാനും ഇടപെടാനും സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെ ചുമതലപ്പെടുത്തണമെന്നും ജനകീയ പഠനസമിതി തയാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. തീരങ്ങൾ, തീരക്കടൽ, ജൈവവൈവിധ്യം, ഉപജീവന മാർഗങ്ങൾ എന്നിവയിൽ ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുമേൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സൃഷ്ടിച്ച ആഘാതം എന്ന വിഷയത്തിലായിരുന്നു പഠനം.
ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സവിശേഷമായ സ്ഥലമാണ് വിഴിഞ്ഞം കടൽ മേഖല. വിവിധയിനം സമുദ്രജീവികൾ, പവിഴങ്ങൾ, മത്സ്യങ്ങൾ, ആൾഗകൾ എന്നിവയുടെ ആവാസ കേന്ദ്രമാണിവിടം. കേരളത്തിന്റെ സമുദ്ര ജൈവവൈവിധ്യത്തിന്റെ 20 ശതമാനം ഉൾക്കൊള്ളുന്ന വിഴിഞ്ഞം ഉൾക്കടൽ സുപ്രധാന സമുദ്ര ജൈവവൈവിധ്യ മേഖലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുമായി സഹകരിച്ച് മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രധാന്യം സൂക്ഷ്മമായി രേഖപ്പെട്ടുത്തിയിട്ടുണ്ട്. പീപ്പിൾസ് മറൈൻ ഡൈവേഴ്സിറ്റി രജിസ്റ്ററും തയാറാക്കിയിരുന്നു.





























