പെരുമ്പെട്ടി : കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്ന് കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പെരുമ്പെട്ടി അത്യാലിലെ സബ് സെന്റർ പൂട്ടി. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സബ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ. സെന്റർ പ്രവർത്തിച്ചിരുന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വന്തം കെട്ടിടത്തിലായിരുന്നു. അന്ന് ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന പുത്തൻവീട്ടിൽ പി.കെ. ഗോപാലപിള്ളയാണ് ഇതിനാവശ്യമായ സ്ഥലം വിട്ടുനൽകിയത്. ആഴ്ചയിലൊരിക്കൽ ഡോക്ടറും നഴ്‌സും എത്തി കുട്ടികൾക്കുള്ള കുത്തിവെയ്പ്, ഗർഭിണികൾക്കുള്ള പരിശോധന, മരുന്നുവിതരണം എന്നിവ നടത്തിവന്നിരുന്നു.
ഇവിടെ എത്തിയിരുന്നവർക്ക് ഇനി മൂന്ന് കിലോമീറ്റർ അകലെയുള്ള കൊറ്റനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പോകേണ്ടിവരും. ആരോഗ്യവകുപ്പിന്റെ ആയുഷ്മാൻ ആരോഗ്യകേന്ദ്രവും ഇതിൽ പ്രവർത്തിച്ചിരുന്നു. കൂടാതെ തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള വൃക്ഷസമൃദ്ധി നഴ്‌സറിയും ഇതിനോട് ചേർന്നുണ്ടായിരുന്നു. സബ് സെന്ററിനായി ഇനി പുതിയ ഇടം കണ്ടെത്തേണ്ടിവരും. അടുത്ത പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് വാർഡംഗം ഇന്ദു എം. നായർ പറഞ്ഞു. പുതിയ കെട്ടിടം നിർമിക്കാൻ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ആരോഗ്യവകുപ്പിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല.






























