തിരുവല്ല : കോടികൾ മുടക്കി നവീകരിച്ച തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാത മുങ്ങുന്നത് ഗതാഗതത്തെ ബാധിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആറ് കവിഞ്ഞൊഴുകി റോഡിലേക്ക് വെള്ളം കയറാൻ തുടങ്ങിയിരുന്നു. റോഡിന്റെ നൂറുമീറ്ററോളം ഭാഗത്ത് വെള്ളക്കെട്ടാണ്. പാതയുടെ ഇടതുഭാഗത്ത് 100 മീറ്റർ അകലെകൂടിയാണ് പമ്പ-മണിമലയാർ എന്നിവ ചേർന്നൊഴുകുന്നത്. ഇവിടെ തോട്ടടിപ്പടി-പമ്പ ജലോത്സവം ഫിനിഷിങ് പോയിന്റ് റോഡിന്റെ 100 മീറ്ററോളം കരിങ്കൽ നിർമിത സംരക്ഷണഭിത്തി 2018-ലെ മഹാപ്രളയത്തോടെ ഇടിഞ്ഞുവീണിരുന്നു.
ഇതേ തുടർന്നാണ് നദിയിൽനിന്ന് വെള്ളം സമീപ പുരയിടംവഴി സംസ്ഥാന പാതയിലേക്ക് എത്തുന്നത്. നിലവിൽ ഒരടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഈ ഭാഗത്തെ 25-ഓളം വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. ഏകദേശം പത്തുവർഷമായി പാതയുടെ നവീകരണം നടന്നിട്ട്. ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന ഇടമായിട്ടും അതിനെ തടയാൻ നിർമാണ പ്രവൃത്തികൾ ഇവിടെ നടത്താൻ കഴിയാഞ്ഞത് പ്രതിസന്ധിയായി.





























