തിരുവനന്തപുരം : മാറോട് പറ്റിയുറങ്ങുന്ന മകളെ ചേർത്ത് പിടിച്ചിരുന്നു ആതിര. ഇടയ്ക്ക് ഉണർന്നു കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും വിട്ടുകൊടുക്കാതെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ആതിര. ഒന്നുമറിയാതെ ചൂടു പറ്റി ഉറങ്ങുന്ന കുഞ്ഞ്. വേദനയും നീരും ഖനീഭവിച്ച മുഖത്ത് ഭർത്താവിൽ നിന്നേറ്റ ക്രൂരതയുടെ പാടുകൾ മായാതെ തെളിഞ്ഞു കാണാം.
കടന്ന് പോയത് ചെറു പ്രായത്തിനിടയിലെ നടുക്കുന്ന ദുരനുഭവങ്ങൾ. ഞായറാഴ്ച രാത്രിയാണ് ജോലിക്ക് പോയെന്ന് പറഞ്ഞ് ഭർത്താവ് ദിലീപ് ആതിരയെ ക്രൂരമായി മർദിച്ചത്. മലയിൻകീഴിന് സമീപം മേപ്പൂക്കടയിലെ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. സംഭവം അറിഞ്ഞെത്തിയ മലയിൻകീഴ് പോലീസ് ആതിരയെ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ഷീജയെ ഏൽപ്പിച്ചു.
കുട്ടികൾക്കൊപ്പം കഴിയാനാണ് താത്പര്യമെന്നറിയിച്ചതോടെ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ബുധനാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ കാണാൻ അയച്ചു. കുട്ടികൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്ന് കമ്മിറ്റി അധ്യക്ഷ ഷാനിബാ ബീഗം ആതിരയെ അറിയിച്ചു. മകനെ വാടകവീടിന് സമീപത്തെ ഡേകെയറിൽ അയച്ചശേഷമാണ് ആതിര മകളുമായി കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്.
ലഹരി ഉപയോഗിക്കുമ്പോഴാണ് ദിലീപിന്‍റെ സ്വഭാവം മാറുന്നതെന്നും സ്നേഹവാനാണ് ഭർത്താവെന്നും കമ്മിറ്റി അംഗങ്ങളോട് ആതിര പറഞ്ഞു. ഭർത്താവിന്‍റെ അമ്മക്കൊപ്പം പോകാനാണ് താത്പര്യമെന്നും താനും മക്കളും അവിടെ സുരക്ഷിതരാണെന്നും സി.ഡബ്ല്യു.സി.യെ അറിയിച്ചു. മരുമകളെയും കൊച്ചുമക്കളെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ദിലീപിന്‍റെ അമ്മ എഴുതി നൽകി. മകന്‍റെ പ്രവൃത്തിയെ വിമർശിച്ച അമ്മ അയാളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ ആനി സക്കറിയ, ആർ.രവീന്ദ്രൻ എന്നിവരും അധ്യക്ഷയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഭർത്താവിന്‍റെ വീട്ടിൽ അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം സുരക്ഷിതയായിരിക്കുമെന്ന് ആതിര പറഞ്ഞു. സ്വസ്ഥമായി ജീവിക്കണം. ജോലി ചെയ്ത് നാലു വയസ്സുകാരൻ മകനെയും ഒന്നര വയസ്സുകാരി മകളെയും നോക്കണം. തമലം സ്വദേശിനി ആതിരയും ദിലീപും അഞ്ചുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. സ്വന്തം ഇഷ്ടത്തിന് ജീവിതം തിരഞ്ഞെടുത്തതോടെ വീട്ടുകാർ അകന്നു. വീടിന് സമീപത്തെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയതിനാണ് ആതിരയെ ദിലീപ് മർദിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇയാൾ റിമാൻഡിലാണ്.































