തൃശൂര്‍: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപൻ എംപിക്ക് വേണ്ടി വീണ്ടും തൃശ്ശൂരിൽ ചുവരെഴുത്ത്. ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘ പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ‘ നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക’ എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി. കിഴക്കെത്തലയില്‍ ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’ എന്ന തലകെട്ടോടെ ചിഹ്നമടക്കം പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിട്ടുള്ളത്. ഇന്നലെ രാവിലെയാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.





























