മല്ലപ്പള്ളി: പോലിസ് സ്റ്റേഷൻ പരിസരത്ത് ടിപ്പർ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. കീഴ് വാപ്പൂര് പോലിസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുന്നന്താനം മാന്താനം ഗോപുരത്തിൽ വീട്ടിൽ സേതു (28) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ രണ്ടാം തീയതി സേതുവിന്റെ ടിപ്പർ ലോറി മണ്ണ് കയറ്റിയെന്ന് ആരോപിച്ച് പോലിസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ടിപ്പറിൽ വെണ്ണിക്കുളത്തു നിന്നും മാന്താനത്തിന് കൊണ്ടുപോകുകയായിരുന്ന കെട്ടിടാവശിഷ്ടങ്ങൾ ആണെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം വന്നാൽ കെട്ടിടാവശിഷ്ടമാണെങ്കിൽ ടിപ്പർ വിട്ടുതരാമെന്നാണ് പോലിസ് അറിയിച്ചത്. അതിൽ പ്രകാരം അടുത്ത ദിവസവം എത്തിയപ്പോൾ ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് വേണമെന്ന് അറിയിച്ചു.
സ്റ്റേഷൻ എസ്.ഐ.കെ.സുരേന്ദ്രൻ ടിപ്പർ ലോറി വിട്ടുതരുന്നതിന് 10,000 രൂപ കൈക്കുലി ആവശ്യപ്പെട്ടു. തന്റെ കൈവശം അത്രയും പണമില്ലെന്ന് അറിയിച്ചതോടെ എന്നാൽ കോടതിയിൽ പോയി 25,000 രുപ കൊടുത്ത് ടിപ്പർ ഇറക്കി കോളാൻ എസ് ഐ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പണം കിട്ടില്ലെന്ന് ഉറപ്പായതോടെ കെട്ടിട്ടാവശിഷ്ടം മണ്ണായി മാറ്റി പോലിസ് കേസെടുക്കുകയായിരുന്നെന്ന് സേതുവിന്റെ സഹോദരൻ പറയുന്നു. വാഹനത്തിന്‍റെ തവണ വരെ മുടങ്ങി കടക്കെണിയിൽ നട്ടംതിരിയുന്ന സേതു തിങ്കളാഴ്ച രാവിലെ കയറുമായെത്തി ടിപ്പറിൽ കയറി ആത്മഹത്യക്ക് ഒരുങ്ങുകയായിരുന്നു.





























