കൊല്ലം: കഴിഞ്ഞകൊല്ലം ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ജീവനൊടുക്കിയത് കൊല്ലം ജില്ലയിലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കൊല്ലത്ത് 457 പേരാണ് 2019-ല്‍ ജീവനൊടുക്കിയത്. ഇതില്‍ 363 പേര്‍ പുരുഷന്‍മാരാണ്. സ്ത്രീകള്‍- 94. 2018-ല്‍ 393 പേരാണ് ഇവിടെ ജീവനൊടുക്കിയത്.
കുടുംബ പ്രശ്നം മുതല്‍ പ്രണയപരാജയവും കടവും തൊഴിലില്ലായ്മയും രോഗവും പട്ടിണിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ഒരുമുഴം കയറിലും അര ഔണ്‍സ് വിഷത്തിലും പരിഹാരം തേടിയവരാണ് പലരും. ഒരു ലക്ഷത്തിന് 41.2 എന്ന നിലയിലാണ് കൊല്ലത്തെ ആത്മഹത്യാനിരക്ക്. സംസ്ഥാന ശരാശരിയില്‍ 24.3 ശതമാനമെന്ന കണക്കില്‍ കേരളം അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. 8,556 പേരാണ് 2019 ല്‍ കേരളത്തില്‍ ആത്മഹത്യയില്‍ അഭയം തേടിയത്.
2019-ല്‍ 961 വീട്ടമ്മമാര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. ഇതിന് പുറമേ പ്രൊഫഷണലുകളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ 845 പേരും ജീവനൊടുക്കിയവരിലുള്‍പ്പെടുന്നു. ഇതില്‍ 760 പേര്‍ പുരുഷന്‍മാരാണ്. ആത്മഹത്യ ചെയ്തവരില്‍ തൊഴില്‍രഹിതരുടെ എണ്ണം 1,963. ഇതില്‍ 1,559-ഉം പുരുഷന്‍മാര്‍.
വിദ്യാര്‍ഥികളുടെ ആത്മഹത്യയും കൂടി. 418 പേരാണ് ജീവനൊടുക്കിയത്. 211 ആണ്‍കുട്ടികളും 207 പെണ്‍കുട്ടികളും. 2018-ല്‍ ഇത് 375 പേരായിരുന്നു. 550 വ്യാപാരികള്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ മുന്‍കാലത്തേക്കാള്‍ നേരിയ കുറവുണ്ട്. 2018-ല്‍ ഇത് 646 ആയിരുന്നു. സംസ്ഥാനത്തെ ആത്മഹത്യയില്‍ കൂടുതലും തൂങ്ങിമരണമാണ്. 6,435 പേരാണ് തൂങ്ങിമരിച്ചത്. ഇതില്‍ 5,225 പേര്‍ പുരുഷന്‍മാരാണ്. 979 പേര്‍ വിഷംകഴിച്ച് മരിച്ചു. തീവണ്ടിക്ക് മുന്നില്‍ചാടി മരിച്ചത് 83 പേരാണ്. 2019-ല്‍ രാജ്യത്താകമാനം 1,39,123 പേരാണ് ആത്മഹത്യ ചെയ്തത്.
കേരളത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കുടുംബപ്രശ്‌നങ്ങളാണ്. 3,665 കേസുകളാണ് ഈ വിഭാഗത്തിലുള്ളത്. മാനസിക പ്രശ്‌നങ്ങളും മറ്റ് രോഗങ്ങളും കൊണ്ട് 974 പേരാണ് ജീവനൊടുക്കിയത്. മദ്യാസക്തി കൊണ്ട് 792 പേര്‍ മരണത്തിലേക്ക് പോയ്‌മറഞ്ഞപ്പോള്‍ 259 പേര്‍ കടബാധ്യത കാരണവും 230 പേര്‍ പ്രണയം തകര്‍ന്നുമാണ് ജീവിതം അവസാനിപ്പിച്ചത്. തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം 81 ആണ്. കൊല്ലം ജില്ലയില്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 130 ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങളില്‍ 150 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ രോഗത്താല്‍ 76 പേരും പ്രണയപരാജയത്താല്‍ 26 പേരും ജീവിതത്തോട് യാത്രപറഞ്ഞു.
കേരളത്തില്‍ 2018 ല്‍ 8,237 പേരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ആത്മഹത്യയില്‍ രണ്ടാമത് നില്‍ക്കുന്നത് തൃശൂരാണ്. കഴിഞ്ഞ വര്‍ഷം 405 പേരാണ് തൃശൂരില്‍ ആത്മഹത്യ ചെയ്തത്. കടവും ജപ്തിയുമാണ് തൃശൂരിലെ ജീവനൊടുക്കലുകളുടെ പ്രധാന കാരണം.
ജില്ലാ പോലീസ് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പേരിന് ഒരു കൗണ്‍സലിംഗ് സെന്ററുണ്ടെന്നല്ലാതെ മതിയായ ആത്മഹത്യാ പ്രതിരോധ സംവിധാനം സംസ്ഥാനത്തിനില്ലാത്തതാണ് ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് മന:ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. കൊല്ലത്തും തിരുവനന്തപുരത്തും ആത്മഹത്യാനിരക്ക് ഏറുന്നത് വര്‍ഷങ്ങളായുള്ള പ്രവണതയാണെന്ന് ഇവര്‍ പറയുന്നു. മതിയായ എന്‍.ജി.ഒകളും മാനസികാരോഗ്യ കേന്ദ്രങ്ങളും കൂടുതലുള്ളതാണ് കൊച്ചി പോലെയുള്ള വലിയ നഗരത്തില്‍ ആത്മഹത്യകള്‍ കുറയാന്‍ കാരണമെന്നും ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.ശ്രീകുമാര്‍ പറയുന്നു.
മുതിര്‍ന്നവരെപ്പോലെ മാനസിക പിരിമുറുക്കങ്ങള്‍ താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്നവരില്‍ കുട്ടികളും പിന്നിലല്ല. സിനിമയിലേയും ടെലിവിഷന്‍ സീരിയലുകളിലുമുള്ള രംഗങ്ങള്‍ അനുകരിച്ചായിരുന്നു കുട്ടികളുടെ ആത്മഹത്യയുടെ തുടക്കമെങ്കില്‍ ഇപ്പോള്‍ വാര്‍ത്തപോലുമല്ലാത്ത നിലയിലെത്തി കാര്യങ്ങള്‍.
കൊല്ലം ജില്ലയില്‍ പ്രായപൂര്‍ത്തിയായ രണ്ട് കൂട്ടുകാരികള്‍ കോട്ടയം ജില്ലയിലെ വൈക്കത്ത് ആറ്റില്‍ ചാടി ജീവനൊടുക്കിയതാണ് അടുത്തകാലത്ത് നാടിനെ ഞെട്ടിച്ച സംഭവങ്ങളിലൊന്ന്. സ്കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് കുട്ടികള്‍ ജീവനൊടുക്കിയതും അടുത്തിടെയാണ്. മലപ്പുറത്ത് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് പേര്‍ ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാണ് ഒരാള്‍ ജീവനൊടുക്കിയതെങ്കില്‍ മറ്റൊരാളുടെ കാരണം ഇപ്പോഴും വ്യക്തമല്ല. ആലപ്പുഴയിലും കണ്ണൂരും സമാനമായി കുട്ടികളുടെ ആത്മഹത്യ നടന്നു. കൊവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ കൂട്ടുകാരോട് ഇടപഴകാന്‍ സാധിക്കാത്തത് കുട്ടികളുടെ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും.