ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം അഞ്ച് ആയി. ശിവഗംഗ കാരക്കുടി ചക്കോട്ടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിത്. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇന്നലെ തൂങ്ങിമരിച്ചിരുന്നു.
ഇന്നലെ വൈകീട്ടാണ് സംഭവം. പടക്ക നിര്‍മ്മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയില്‍ നിന്നുള്ള ഈ സങ്കടവാര്‍ത്ത പുറത്തുവന്നത്. കടലൂര്‍ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെണ്‍കുട്ടിയാണ് ഇന്നലെ മരിച്ചത്.
ആ കുട്ടിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് ഏതാനം ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിരുവള്ളൂരിലെ കീഴ്ചേരിയില്‍ തിങ്കളാഴ്ച സ്കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 3 സീനിയര്‍ ഫോറന്‍സിക് സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു കുടുംബമെങ്കിലും ഇന്നലെ രാവിലെ അവര്‍ തീരുമാനം മാറ്റി. ജന്മനാടായ തിരുത്തണിയില്‍ സംസ്കാരച്ചടങ്ങ് നടന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച വലിയ അക്രമസംഭവങ്ങള്‍ നടന്ന കള്ളക്കുറിച്ചിയിലെ സ്കൂളിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്.
കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളുടെ ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ഇന്നലെ ചെന്നൈയിലെ ഒരു കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു.