ഇടുക്കി : ഇടമലക്കുടിയിലേക്കുള്ള വ്‌ളോഗർ സുജിത്ത് ഭക്തന്റെ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിലെത്തിയത്.
ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടമലക്കുടിയിൽ ഇപ്പോഴും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജനപ്രതിനിധികൾക്ക് ഒഴികെ മറ്റാർക്കും വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടി.വി നൽകാൻ എന്ന പേരിൽ സുജിത് ഭക്തൻ അനുമതിയില്ലാതെ ഇടമലക്കുടിയിൽ എത്തിയത്. സുജിത്തിനെ കൊണ്ടുപോയത് താനാണെന്നും നിലവിലെ വിവാദങ്ങൾ അനാവശ്യമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
വിവാദ യാത്രക്കെതിരെ എവൈആഎഫ് ജില്ല നേതൃത്വം മൂന്നാർ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. അനധികൃതമായി വീഡിയോ പകർത്തിയതിനാൽ വ്‌ളോഗർ സുജിത്തിന് വനത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും സുജിത്തിനെതിരെ നേരത്തെ തന്നെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കൂടി അന്വേഷണം വേണമെന്നും സിപിഐഎമ്മും ആവശ്യപ്പെട്ടു.