ന്യൂഡൽഹി : 200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസ് നമ്പരിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രം. ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി അടുപ്പം സ്ഥാപിക്കാനായിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ശേഖർ രത്നവേല എന്ന ഐഡന്റിയിലാണ് സുകാഷ് ജാക്വിലിനുമായി അടുക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി സുകാഷ് ജാക്വിലിനെ വിളിച്ചത്. ജനുവരിയോടെ കൂടുതൽ അടുപ്പമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ ശേഖർ രത്നവേല എന്ന പേരിൽ സംസാരിക്കുന്നയാൾ ആരാണെന്നു വ്യക്തയില്ലാത്തതിനാൽ നടി ഇയാളുടെ ഫോൺ കോളുകൾ ഒഴിവാക്കി. ജാക്വിലിന്റെ വിശ്വാസം നേടിയെടുക്കാൻ അവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാൻ മുട്ടത്തിലിനെ വലയിൽ വീഴ്ത്താനായി അടുത്ത ശ്രമം.
ഫെബ്രുവരിയിൽ ഷാൻ മുട്ടത്തിലിന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് എന്നു പരിചയപ്പെടുത്തി ഫോൺ കോൾ എത്തി. വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് ശേഖർ രത്ന വേലയെന്നും അദ്ദേഹത്തെ ജാക്വിലിന് പരിചയപ്പെടുത്തണമെന്നും ഉന്നത ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയാൾ ഷാനിനോട് ആവശ്യപ്പെട്ടു. താൻ സൺ ടിവിയുടെ ഉടമയാണെന്നും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നുമാണ് സുകാഷ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ഷാൻ ആണ് സുകാഷിന്റെ നമ്പർ ജാക്വിലിന് കൈമാറിയത്. ജാക്വിലിന്റെ കടുത്ത ആരാധകനാണ് താനെന്നും ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകാഷ് നടിക്കു വാഗ്ദാനം നൽകി.
2022 ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഏഴിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷ് നടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. സുകാഷ് ജയിലിലായിരിക്കുമ്പോഴും ജാക്വിലിന്‍ ഇയാളുമായി ഫോണിൽ സംസാരിക്കുമായിരുന്നു. 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകാഷ് നടിക്കു നൽകിയതെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. വായ്പാ തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽനിന്ന് സുകാഷ് 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. സുകാഷിന് ജാമ്യം ലഭിച്ചതിനുശേഷം സുകാഷും ജാക്വിലിനും ചെന്നൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ ചാർട്ടേഡ് വിമാനം വഴിയുള്ള യാത്രകൾക്കായി സുകാഷ് എട്ട് കോടി രൂപ ചെലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കൾക്ക് സുകാഷ് വൻതുക അയച്ചതായും ഇഡി കോടതിയെ അറിയിച്ചിരുന്നു.