തിരുവനന്തപുരം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെതാണെന്നതരത്തിൽ ചില ചാനലുകളിൽവന്ന ഫോട്ടോയും പാസ്പോർട്ടും വടക്കാഞ്ചേരിക്കടുത്ത് കരുമത്ര സ്വദേശി മൂർക്കനാട് ദാമോദരമേനോന്റെ(82)തെന്ന് സഹോദരങ്ങൾ. ബ്രൂണെയിലുള്ള ദാമോദരമേനോൻ അസുഖംമൂലം അവശനാണെന്നും പ്രചാരണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. നോവലിസ്റ്റ് വിലാസിനിയുടെയും സോഷ്യലിസ്റ്റ് നേതാവും ഹൈക്കോടതി ജഡ്ജിയുമായിരുന്ന എം.പി. മേനോന്റെയും കുടുംബമായ മൂർക്കനാട്ട് തറവാട്ടിലെ അംഗമാണ് ദാമോദരമേനോൻ. അരനൂറ്റാണ്ടിലേറെയായി അദ്ദേഹം വിദേശത്താണെന്ന് ബന്ധുക്കൾ പറയുന്നു. ജോലിതേടി ചെറുപ്പത്തിലേ വീട്ടിൽനിന്നുപോയി.
പുണെയിലാണ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് ലണ്ടനിൽ എൻജിനിയറായി. തുടർന്ന് മലേഷ്യയിലെത്തി. ഭാര്യയും രണ്ടുമക്കളുമുണ്ട്. സുകുമാരക്കുറുപ്പിന്റെതെന്നപേരിൽ കണ്ടെത്തിയ പാസ്പോർട്ടിൽ ദാമോദരമേനോന്റെ പേരും വിലാസവും ഉൾപ്പെട്ടിട്ടുണ്ട്. 1994-ൽ അമ്മ മരിച്ചതിനുശേഷം തൊട്ടടുത്തവർഷം ദാമോദരമേനോൻ നാട്ടിൽവന്നു. കുടുംബസ്വത്ത് പങ്കുവെച്ചശേഷം മടങ്ങി. പിന്നെ ഒരുതവണകൂടി വന്നു. ദാമോദരമേനോന്റെ പേരിൽ കരുമത്രയിൽ ഭൂമിയുണ്ട്. ഇതിന്റെ നികുതിയടച്ച് സംരക്ഷിക്കുന്നത് സഹോദരി സരളയാണ്. പ്രചരിക്കുന്ന ഫോട്ടോ സഹോദരന്റെതാണെന്ന് അനുജൻ സുരേന്ദ്ര മേനോനും സരളാദേവിയും ശരിവെക്കുന്നു. രണ്ടുമാസമായി ദാമോദരമേനോൻ അവശനിലയിലാണെന്നറിഞ്ഞിരുന്നുവെന്ന് സഹോദരീപുത്രി ശ്രീകല ഗോപിനാഥ് പറഞ്ഞു.
വെള്ളിയാഴ്ച തൃശ്ശൂർ സിറ്റി പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു, ദാമോദരമേനോനുമായി ഫോണിൽ സംസാരിച്ചു. പ്രചരിക്കുന്ന വിവരങ്ങൾ ദാമോദരമേനോന്റെതാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ദാമോദരമേനോനെ സുകുമാരക്കുറുപ്പായി തെറ്റിദ്ധരിച്ചതാണെങ്കിൽ, ഇതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിന്റെ ഭാഗമായി ചില വെളിപ്പെടുത്തലുകൾ നടത്തിയ മുൻ അന്വേഷണ സംഘാംഗം അലി അക്ബറെയും ഫോൺവിളി വിവരങ്ങൾ ശേഖരിച്ച സൈബർ വിദഗ്‌ധനെയും ചോദ്യംചെയ്തേക്കും.
































