നെടുംകുന്നം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 350 -മത് സ്നേഹ ഭവനം ദമ്പതികളായ ജോബിന്റെയും സൂസിയുടെയും സഹായത്താൽ ചേലക്കൊമ്പ് നെടിയൂഴത്തിൽ തങ്കമ്മ റെജിക്കും കുടുംബത്തിനും വിഷുക്കൈനീട്ടമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഡോ. എം.എസ്.സുനിൽ നിർവഹിച്ചു. തങ്കമ്മയുടെ ഒന്നേകാൽ പതിറ്റാണ്ടിലധികമായുള്ള സ്വപ്നമാണ് സ്വന്തമായി ചെറിയൊരു വീട് എന്നത്. ഭർത്താവ് റജിയും നേഴ്സിങ് വിദ്യാർത്ഥിനിയായ മകൾ റോഷ്നയും അടങ്ങുന്ന കുടുംബം ഒരു നടവഴി പോലുമില്ലാത്ത സ്ഥലത്ത് ബന്ധുവിന്റെ പുരയിടത്തിൽ നിർമ്മിച്ച ചെറിയ ഒരു ഷെഡ്ഡിലാണ് താമസിച്ചിരുന്നത്.
പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ക്ഷീരകർഷകനായ റജി അദ്ധ്വാനിച്ച് നല്ല നിലയിൽ കുടുംബം നോക്കി വന്നിരുന്നു. എന്നാൽ തങ്കമ്മയെ ബാധിച്ച കിഡ്നി സംബന്ധമായ രോഗം കുടുംബത്തെ സാമ്പത്തികമായി തളർത്തിക്കളഞ്ഞു. തന്റെ ദുരവസ്ഥ റജി സുനിൽ ടീച്ചറെ അറിയിക്കുകയും സുനിൽ ടീച്ചർ റജിയുടെ വിവരങ്ങൾ തേടി നെടുംകുന്നത്ത് എത്തുകയുമായിരുന്നു. രണ്ട് മുള്ളുവേലികൾക്കടിയിൽക്കൂടി ദുർഘടമായ വഴിയിലൂടെ തങ്കമ്മ – റജി ദമ്പതികൾ താമസിക്കുന്ന ഷെഡ്ഡിന് മുന്നിലെത്തിയതോടെ ആ കുടുംബം അനുഭവിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾ ബോദ്ധ്യപ്പെട്ട സുനിൽ ടീച്ചർ അവർക്കായി ഒരു വീട് നിർമ്മിച്ച് നൽകും എന്ന് ഉറപ്പ് നൽകിയ ശേഷമാണ് മടങ്ങിപ്പോയത്. വിദേശ മലയാളികളായ ജോബ്- സൂസി ദമ്പതികളുടെ സഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്ത് ഡോ. എം എസ് സുനിൽ ടീച്ചർ മനോഹരമായ ഒരു ചെറിയ വീട് നിർമ്മിച്ചത്.
നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ ഉണ്ടായ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സുനിൽ ടീച്ചറും ജയലാലും ചേർന്ന് നിർമ്മാണം പൂർത്തിയാക്കി വിഷുപ്പുലരിയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ തങ്കമ്മക്കും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറിയത്. തന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ 350 -മത്തെ വീട് ഏറ്റവും അർഹരായവർക്ക് തന്നെ നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സുനിൽ ടീച്ചറും. ചടങ്ങിൽ നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ, മെമ്പർ രവി.വി.സോമൻ, പഞ്ചായത്ത് സെക്രട്ടറി ഷിജു കുമാർ.സി, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ എന്നിവർ പ്രസംഗിച്ചു.