കോഴിക്കോട്: നാദാപുരത്തെ ‘റൂബിയാൻ’ എന്ന സൂപ്പർ മാർക്കറ്റിൽ ഒരു വീട്ടമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം. മുളകുപൊടി മോഷ്ടിച്ചുവെന്നാരോപിച്ച് നാദാപുരം സ്വദേശിയായ വീട്ടമ്മയെ സൂപ്പർ മാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ടത് ഏഴ് മണിക്കൂർ. ആളില്ലാത്ത സ്റ്റോർ മുറിയിൽ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവർ വെള്ളപ്പേപ്പറിൽ ഇതിന് മുമ്പും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാൻ പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോൾ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ. സംഭവത്തിൽ നാദാപുരം പോലീസ് രണ്ട് ജോലിക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്ത് മണിയോടെ റൂബിയാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാൻ പോയതായിരുന്നു വീട്ടമ്മ. പയറും കടലയും ഉള്ളിയും പച്ചക്കറിയും അതിന്റെകൂടെ കുറച്ച് മുളകും വാങ്ങി. അത് ബില്ലാക്കി ഇറങ്ങുന്നതിനിടെ രണ്ട് പേര് എന്നെ വന്ന് വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങള് മുളക് ബില്ലാക്കിയിട്ടില്ലല്ലോ എന്ന്. നിങ്ങള് ഉള്ളിലേക്ക് വരണം. ഉള്ളിലെ ക്യാമറയില് കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് അവരെന്നെ അകത്തേക്ക് വിളിച്ച് കൊണ്ട് പോയെന്നും വീട്ടമ്മ പറയുന്നു.
തുടര്‍ന്ന് അവര്‍ ബാഗും ഫോണും വാങ്ങിവെച്ചു. ആളില്ലാത്ത മുറിയിൽ ഇരുത്തി. ഒരു വെള്ളപ്പേപ്പറും പേനയും തന്നിട്ട് പല തവണയായി ബില്ലില്ലാതെ സാധനങ്ങള്‍ ഇവിടെ നിന്ന് എടുത്തുകൊണ്ടുപോയിട്ടുണ്ട് എന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഫോട്ടോ എടുത്തു. എഴുതി ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ മിനിറ്റുകൾക്കകം ഈ ഫോട്ടോയും ചേര്‍ത്ത് ഫേസ്ബുക്കിലും വാട്സാപ്പിലുമിടും എന്ന് പറഞ്ഞു. ഫോണ്‍ തരണമെന്നും പോലീസിനെ വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ട് അവര്‍ കൂട്ടാക്കിയില്ലെന്നും വീട്ടമ്മ പറയുന്നു.
വീട്ടമ്മയുടെ വാക്കുകള്‍ ഇങ്ങനെ ….ഇത്തിരി വെള്ളം ചോദിച്ചു ഞാൻ. രാവിലെ ചായയൊന്നും കഴിക്കാതെ വന്നതാ. ഞാൻ തൈറോയ്‍ഡിന്റെ ഗുളിക കഴിക്കുന്നതാണ്. ഇത്തിരി വെള്ളം വേണം എന്ന് പറഞ്ഞു. അതല്ലെങ്കിൽ എന്റെ വീട്ടുകാരെ വിളിക്ക്യെങ്കിലും ചെയ്യോന്ന് ചോദിച്ചു. അപ്പോ നിന്നെ ഇവിടെ സൽക്കരിക്കാനല്ല വിളിച്ചത് എന്നാ സമദ് എന്നയാള് പറഞ്ഞത്. അതല്ലെങ്കി നമുക്ക് വീട്ടിപ്പോയി വെള്ളം കുടിക്കാ, അവിടെയിപ്പോ ആരുമില്ലല്ലോ, കുട്ടികളൊക്കെ സ്കൂളിൽപ്പോയില്ലേ, അവിടേക്ക് പോയാ പിന്നെ കാര്യങ്ങള് എളുപ്പല്ലേന്ന് പറഞ്ഞു. എനിക്ക് തലചുറ്റി. വയ്യാണ്ട് വന്ന് ഞാനവിടെ വീണു. അപ്പോ അയാള് വന്ന് എന്ന് ചവിട്ടി. ഞാനാകെ പേടിച്ചിട്ടാ നിന്നത്. എന്റെ ഏട്ടൻ ഗൾഫിലാ. അവരൊക്കെ അവിടന്ന് ഫേസ്ബുക്കിലോ വാട്സാപ്പിലോ കണ്ടാ നാണക്കേടാവില്ലേ? പേടിയായിട്ടാ മിണ്ടാതെ നിന്നത്. കള്ളിന്നൊരു പേര് വീണില്ലേ? എനിക്ക് ആകെ പേടിയാ. പുറത്തിറങ്ങാൻ പറ്റണില്ല. എനിക്കാ വെഷമം മാറുന്നില്ല. ആരെങ്കിലും ചോദിക്കുമ്പോത്തന്നെ വല്ലാണ്ട് വരുവാണ്. വീട്ടമ്മ തന്റെ മാനസികാവസ്ഥ തുറന്നു പറഞ്ഞു.
എന്നാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഇക്കാര്യങ്ങള്‍ നിഷേധിച്ചു. അവരെ പിടിച്ചുവെച്ചിട്ടില്ലെന്നും മോഷണം നടത്തിയെന്ന് മനസ്സിലായപ്പോൾ ഓഫീസിൽ വിളിച്ചിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് വരാൻ കാത്തിരുന്നതാണെന്നുമാണ് സൂപ്പർമാർക്കറ്റ് നടത്തിപ്പുകാരന്‍ സമദിന്റെ ന്യായീകരണം. മോഷണം നടന്നുവെന്ന് നിങ്ങൾക്ക് മനസ്സിലായെങ്കിൽ എന്തുകൊണ്ട് പോലീസിനെ വിളിച്ചില്ല എന്ന ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരമില്ല.