കോന്നി : കോന്നി എഫ് സി ഐ ഗോഡൗണിൽ സപ്ലെക്കോ വിജിലൻസ് ഓഫീസർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം വിജിലൻസ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോഡ് അരിയുടെ കുറവ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുടെ ഭാഗമായാണ് സപ്ലെക്കോ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഗോഡൗണിലെ ഉദ്യോഗസ്ഥരെയും ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവരുടെയും മൊഴി വിജിലൻസ് രേഖപെടുത്തി. റേഷൻകടകൾക്ക് കാണാതായ ഏഴ് ലോഡ് അരി നൽകിയതായാണ് ഗോഡൗൺ അധികൃതരും തൊഴിലാളികളും മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ ലോഡുകൾ കൃത്യമായി റേഷൻ കടകളിൽ എത്തിയിട്ടില്ല എന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ.
മൂന്ന് മാസം കൂടുമ്പോൾ ആണ് എഫ് സി ഐ ഗോഡൗണിലെ സ്റ്റോക്ക് പരിശോധിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ആണ് ഇത്രയും അധികം ചാക്ക് അരിയുടെ കുറവ് കണ്ടെത്തിയിട്ടുള്ളത് എന്നും അധികൃതർ പറയുന്നു. റേഷൻ കടകൾക്ക് വിതരണം ചെയ്തെന്ന് പറയുമ്പോഴും ഇത് രേഖകളിൽ ഇല്ലെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജിലൻസ് കൺട്രോളറുടെ നേതൃത്വത്തിൽ പ്രമാടം, കോന്നി, കൂടൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ ആണ് കോന്നിയിൽ ക്രമക്കേട് കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് കോന്നി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രമകേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സപ്ലൈഓഫീസർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധനകൾ നടക്കുന്നത്.





























