ദില്ലി : മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് പലിശയ്ക്ക് അർഹത ഇല്ലെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് പുറമെ പലിശ കൂടി നൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഫ്ലാറ്റുടമകൾക്കായി 115 കോടി രൂപയാണ് നിർമ്മാതാക്കൾ നൽകേണ്ട നഷ്ടപരിഹാര തുക. അതിനിടെ മരടിൽ അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ കഴിഞ്ഞ ദിവസം കോടതി നിയോഗിച്ചിരുന്നു. റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.
മരടില്‍ നാല് പടുകൂറ്റന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്ത് നാളെ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും നിര്‍മ്മാണ കമ്പനി ഒരു പൈസ പോലും നൽകിയിട്ടില്ലാത്ത കുടുംബങ്ങളുണ്ട്. ഹോളി ഫെയ്ത്ത് എച്ച്ടു ഓ സമുച്ചയം നിര്‍മ്മിച്ച കമ്പനിയാണ് ഫ്ലാറ്റ് ഉടമകളെ വീണ്ടും വഞ്ചിച്ചത്. സഫോടനത്തിന്റെ പ്രകമ്പനത്തില്‍ നാശനഷ്ടം നേരിട്ട അയല്‍പക്കത്തെ മിക്ക വീട്ടുമടകള്‍ക്കും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരും കബളിപ്പിക്കല്‍ തുടരുകയാണ്. അതേസമയം ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നീ ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ മുഴുവന്‍ പണവും ഉടമകള്‍ക്ക് തിരികെ നല്കി. ആല്ഫാ സെറിനാകാട്ടെ നഷ്ടപരിഹാരത്തിന്റെ 90 ശതമാനവും നല്‍കി.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിൽ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സുപ്രീം കോടതിയുടേതാണ് തീരുമാനം. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് ഏകാംഗ ജ്യൂഡീഷൽ കമ്മീഷനായി സുപ്രീം കോടതി നിയോഗിച്ചത്. അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദികൾ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനമാണോ അതോ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കമ്മീഷൻ കണ്ടെത്തണം.
അന്വേഷണത്തിന് ആവശ്യമായ സഹകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ടു മാസമാണ് സുപ്രീം കോടതി സാവകാശം നൽകിയിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.