ന്യൂഡല്‍ഹി: ടോയ്‌ലെറ്റ് ക്ലീനര്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പിയുടെ രൂപഘടനയുടെ പേരില്‍ ഹാര്‍പ്പിക് നിര്‍മാതാക്കളായ റെക്കിറ്റ് ബെന്‍കീസറും സ്പികിന്റെ നിര്‍മാതാക്കളായ ഗോദ്‌റെജും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി.തങ്ങളുടെ ഉല്‍പ്പന്നമായ ഹാര്‍പ്പിക്കിന്റെ അതേ മാതൃകയിലുള്ള കുപ്പിയിലാണ് ഗോദ്‌റെജ് അവരുടെ ടോയ്‌ലെറ്റ് ക്ലീനറായ സ്പിക് വിപണിയിലെത്തിച്ചത് എന്ന് ചൂണ്ടിക്കാട്ടി ബഹുരാഷ്ട്ര കമ്പനിയായ റെക്കിറ്റ് ബെന്‍കീസറാണ് നിയമനടപടിക്ക് തുടക്കമിട്ടത്. അപകീര്‍ത്തികരമായ പരസ്യങ്ങള്‍ നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചു.
ഇവരുടെ ഹർജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഫെബ്രുവരി 25ന് ഗോദ്‌റെജിനെതിരെ ഉത്തരവിട്ടു. ഹാര്‍പ്പിക്കിന് സമാനമായ കുപ്പിയില്‍ ഗോദ്‌റെജ് സ്പിക് വില്‍ക്കരുതെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഈ ഇടക്കാല ഉത്തരവ് രണ്ട് ദിവസത്തിന് ശേഷം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.തുടര്‍ന്ന് റെക്കിറ്റ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനില്ലെന്നും കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനു മുന്നില്‍ വാദത്തിലൂടെ തന്നെ തീര്‍പ്പാക്കാനും ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.






























